രഞ്ജി ട്രോഫിയിൽ കേരളം 204 റൺസിന് സർവീസസിനെ തോൽപ്പിച്ചു
ജലജ് സക്സേനയ്ക്ക് എട്ടുവിക്കറ്റ്
തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ സർവീസസിനെ 204 റൺസിന് തോൽപ്പിച്ച് കേരളം. രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യമായ 341 റൺസ് തേടിയിറങ്ങിയ സർവീസസിനെ അവസാന ദിവസമായ ഇന്നലെ ഉച്ചയോടെ 136 റൺസിൽ ആൾഒൗട്ടാക്കിയാണ് കേരളം ഈ സീസണിലെ മൂന്നാം ജയം നേടിയത്.
ആദ്യ ഇന്നിംഗ്സിൽ 327 റൺസെടുത്തിരുന്ന കേരളത്തിനെതിരെ സർവീസസിന്റെ ഒന്നാം ഇന്നിംഗ്സ് 229ൽ അവസാനിക്കുകയായിരുന്നു. തുടർന്ന് 242/7 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത കേരളം സർവീസസിന് 341 റൺസ് ലക്ഷ്യം നൽകുകയായിരുന്നു. മൂന്നാം ദിവസം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 20 റൺസ് എന്ന നിലയിലായിരുന്ന സർവീസസിനെ എട്ടുവിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് ചുരുട്ടിക്കൂട്ടിയത്. 15.4ഓവറിൽ മൂന്ന് മെയ്ഡനടക്കം 36 റൺസ് വഴങ്ങിയാണ് ജലജ് എട്ടുവിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിൽ ജലജ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും (159) രണ്ടാം ഇന്നിംഗ്സിൽ 93 റൺസും നേടിരുന്ന സച്ചിൻ ബേബിയാണ് മാൻ ഒഫ് ദ മാച്ച്.
ഈ വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ അഞ്ചുമത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 26 പോയിന്റുള്ള കർണാടകയാണ് ഒന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച മുതൽ കേരളം തുമ്പയിൽ കർണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
ജലജ് സക്സേന 403
കേരളത്തിന്റെ ആൾറൗണ്ടർ ജലജ് സക്സേന ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ തികച്ചു. ഇത് രണ്ടാം തവണയാണ് ജലജ് കേരളത്തിനായി ഒരു ഇന്നിംഗ്സിൽ എട്ടുവിക്കറ്റുകൾ വീഴ്ത്തുന്നത്. മധ്യപ്രദേശുകാരനായ ജലജ് കഴിഞ്ഞ ആറുസീസണുകളായി കേരളത്തിനായാണ് കളിക്കുന്നത്.
ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കാത്തവരിൽ 6000 റൺസും 400 വിക്കറ്റും ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ തികയ്ക്കുന്ന ആദ്യ കളിക്കാരനാണ് 36കാരനായ ജലജ് സക്സേന.
സച്ചിൻ ബേബി 4000
ഇരു ഇന്നിംഗ്സുകളിലുമായി 252 റൺസ് നേടിയ കേരളത്തിന്റെ മുൻ നായകൻ സച്ചിൻ ബേബി രഞ്ജി ട്രോഫിയിൽ 4000 റൺസ് പിന്നിട്ടു.4149 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ 4000റൺസ് പിന്നിടുന്ന രണ്ടാമത്തെ മലയാളി താരമാണ് സച്ചിൻ ബേബി. രോഹൻ പ്രേമാണ് ആദ്യത്തെയാൾ. സച്ചിനും രോഹനും ഇടംകയ്യന്മാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |