ഇന്ത്യ -ശ്രീലങ്ക മൂന്നാം ഏകദിനം നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
ടീമുകൾ തിരുവനന്തപുരത്തെത്തി, ഇന്ന് ഗ്രീൻഫീൽഡിൽ പരിശീലനം
തിരുവനന്തപുരം: നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ തിരുവനന്തപുരത്തെത്തി. രണ്ടാം ഏകദിനത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് എയർ വിസ്താരയുടെ പ്രത്യേക വിമാനത്തിൽ 13ന് വൈകിട്ട് നാലുമണിയോടെയാണ് ടീമുകൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ രാജീവിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ ടീമുകളെ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം ഇന്ത്യൻ ടീം ഹോട്ടൽ ഹയാത്തിലേക്കും ശ്രീലങ്കൻ ടീം ഹോട്ടൽ താജ് വിവാന്റയിലേക്കും പോയി. ഇരു ടീമുകളും ഇന്ന് ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണിമുതൽ നാലുമണിവരെ ശ്രീലങ്കൻ ടീമും അഞ്ചു മണിമുതൽ എട്ടുമണിവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. രാവിലെ 11.30 മുതൽ കാണികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും.
ടിക്കറ്റ് വിൽപ്പന തുടരുന്നു
പേ ടിഎം ഇൻസൈഡറിൽ നിന്നും ഓൺലൈനായി മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാകും. അപ്പർ ടിയറിന് 1000 രൂപയും ലോവർ ടിയറിന് 2000 രൂപയുമാണ്(18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവയും ബുക്കിംഗ് ആപ്പ് ചാർജും കൂടാതെ) ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് ടാക്സ് അടക്കം 650 രൂപയാകും. വിദ്യാർഥികൾക്കുള്ള ടിക്കറ്റുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റർര്‍ ഹെഡിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികളുടെ പേരും ഐ ഡി നമ്പറും അടക്കം കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.
50-ാം ഉത്സവത്തിന് വിരാട്
ശ്രീലങ്കയ്ക്ക് എതിരായ തന്റെ അമ്പതാം ഏകദിന മത്സരത്തിനാണ് വിരാട് കൊഹ്‌ലി നാളെ ഇറങ്ങുന്നത്. ഗ്രീൻഫീൽഡിൽ സെഞ്ച്വറിയടിക്കാനായാൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കാഡ് വിരാടിന് വഴിമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |