സിംഗപ്പൂർ: പ്രണയം നിരസിച്ച് സുഹൃത്ത് മാത്രമായി കണ്ടതിന് യുവതിക്കെതിരെ മൂന്ന് മില്യൺ ഡോളർ (24 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിംഗപ്പൂരുകാരൻ. പ്രണയം സ്വീകരിക്കാതായതോടെ മാനസികാഘാതം നേരിട്ടെന്നും അതിനാൽ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് സിംഗപൂർ സ്വദേശിയായ കെ കൗശിഗൻ നോറ ടാൻ എന്ന യുവതിക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്.
2016ലാണ് കൗശിഗനും നോറയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നാലെ ഇരുവരും സുഹൃത്തുക്കളായി. തുടർന്ന് നോറയോട് കൗശിഗന് പ്രണയം തോന്നാനും ആരംഭിച്ചു. 2020ലാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കൗശിഗൻ തന്റെ പ്രണയം അറിയിച്ചപ്പോൾ അയാളെ സുഹൃത്തായി മാത്രമാണ് കാണുന്നതെന്നാണ് നോറ പ്രതികരിച്ചത്. കൗശിഗൻ തന്നിൽനിന്ന് സൗഹൃദത്തിന് അപ്പുറം പ്രതീക്ഷിക്കുന്നുവെന്ന് മനസിലായതോടെ കുറച്ചുനാൾ അകലം പാലിക്കാമെന്ന് നോറ നിർദേശിച്ചു.
ഇതിന് പിന്നാലെ നോറയ്ക്ക് എതിരെ കേസ് ഫയൽ ചെയ്യാൻ കൗശിഗൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. പ്രണയപരമായി ചിന്തകളിൽ നിന്ന് മോചിതനാകുന്നതിനായി കൗശിഗനൊപ്പം കൗൺസലിംഗിൽ പങ്കെടുക്കാമെന്ന് നോറ സമ്മതിച്ചതിനെത്തുടർന്നായിരുന്നു ഇത്. ഇതിനിടെ തനിക്ക് ഇത്തരം കാര്യങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടുന്നതായി നോറ പറഞ്ഞുവെങ്കിലും കൗശിഗൻ ഇത് കാര്യമാക്കിയില്ല. മാത്രമല്ല, ഒന്നുകിൽ തന്റെ ആവശ്യങ്ങൾ അംഗീകരിക്കാം അല്ലെങ്കിൽ ഭാവിയിൽ വ്യക്തിപരമായും തൊഴിൽപരമായും നേരിടുന്ന നഷ്ടങ്ങൾ അനുഭവിക്കാം എന്നുമാണ് കൗശിഗൻ മറുപടി നൽകിയത്.
ഒന്നര വർഷത്തെ കൗൺസിലിംഗിന് ശേഷവും നോറ തന്നെ സുഹൃത്ത് മാത്രമായാണ് കാണുന്നതെന്ന കാര്യം അംഗീകരിക്കാൻ കൗശിഗന് സാധിച്ചില്ല. തുടർന്ന് നോറ കൗശിഗനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് കൗശിഗന് നോറയ്ക്ക് എതിരെ ഹൈക്കോടതിയിൽ രണ്ടുകേസുകൾ ഫയൽ ചെയ്തത്. തനിക്ക് അവമതിപ്പുണ്ടാക്കിയെന്നും മാനസികാഘാതത്തിനും വിഷാദത്തിനും കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് ഒന്നാമത്തെ കേസ് ഹൈക്കോടതിയിൽ നൽകിയത്. ഇരുവരുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാർ ലംഘിച്ചുവെന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മറ്റൊരു കേസ്. നോറയുമായുള്ള പ്രശ്നങ്ങൾ സജീവമായി ജോലി ചെയ്യുന്നതിന് തടസമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി ഒൻപതിനാണ് കൗശിഗന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |