ഖാർത്തൂം: സുഡാൻ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ് ) തമ്മിലുള്ള ആഭ്യന്തര കലാപത്തിനിടെയുണ്ടായ ആക്രമണങ്ങളിൽ മരണ സംഖ്യ 200 കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 2,000 പിന്നിട്ടു. അതിനിടെ, യു.എസ് നയതന്ത്രസംഘത്തെയും യൂറോപ്യൻ യൂണിയൻ അംബാസഡറെയും ഇന്നലെ ആക്രമിച്ചു. യൂറോപ്യൻ യൂണിയൻ അംബാസഡർ ഐഡൻ ഒ ഹാര ഖാർത്തൂമിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് ആക്രമിക്കപ്പെട്ടത്. യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസപ് ബോറൽ ട്വീറ്റ് ചെയ്തതോടെയാണ് അക്രമവിവരം പുറത്തറിഞ്ഞത്. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ അതത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും സുഡാൻ അധികൃതർ അന്താരാഷ്ട്ര നിയമമനുസരിച്ച് അത് ഉറപ്പാക്കേണ്ടതുമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഐഡൻ ഒ ഹാരയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് യൂറോപ്യൻ യൂണിയൻ വക്താവ് നബില മസ്സറാലി അറിയിച്ചു.
യു.എസ് നയതന്ത്രസംഘത്തെ ആക്രമിച്ചതിനെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ അപലപിച്ചു. ആക്രമണത്തിൽ സംഘത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. കരുതലില്ലാതെ നടത്തിയ നിരുത്തരവാദപരമായ പ്രവൃത്തിയാണ് ആക്രമണമെന്ന് ജി 7 സമ്മേളനത്തിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ ബ്ളിങ്കൻ പറഞ്ഞു.
കലാപത്തിന്റെ നാലാം ദിവസമായ ഇന്നലെ തലസ്ഥാനമായ ഖാർത്തൂമിലടക്കം വീണ്ടും ശക്തമായ സ്ഫോടനങ്ങളും വെടിവയ്പുകളും റിപ്പോർട്ട് ചെയ്തു.
ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള ആർ.എസ്.എഫിനെ പിരിച്ചുവിടാൻ സൈനിക തലവൻ ജനറൽ അബ്ദേൽ ഫത്താ അൽ ബർഹാൻ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ബർഹാനും ആർ.എസ്.എഫിന്റെ തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിൽ അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കലാപത്തിന് കാരണം. സുഡാന്റെ നിയന്ത്രണം കൈപ്പിടിയിലാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |