കീവ് : കിഴക്കൻ യുക്രെയിനിൽ വാർത്താ ഏജൻസിയായ എ.എഫ്.പിയുടെ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. വീഡിയോ കോർഡിനേറ്ററായിരുന്ന അർമാൻ സോൾഡിൻ ( 32 ) ചൊവ്വാഴ്ച രാത്രി ചസീവ് യാർ നഗരത്തിന് സമീപമുണ്ടായ റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പോരാട്ടം രൂക്ഷമായി തുടരുന്ന ബഖ്‌മുത് നഗരത്തിന് സമീപമാണ് ഇവിടം.
സോൾഡിനൊപ്പമുണ്ടായിരുന്ന മറ്റ് എ.എഫ്.പി മാദ്ധ്യമ പ്രവർത്തകർ ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർത്തകൾ ശേഖരിക്കാനെത്തിയ ഇവർ യുക്രെയിൻ സൈനിക സംഘത്തോടൊപ്പമാണുണ്ടായിരുന്നത്. ഫ്രഞ്ച് പൗരനായ സോൾഡിൻ 2015ൽ എ.എഫ്.പിയുടെ റോം ബ്യൂറോയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പിന്നീട് ലണ്ടനിലേക്ക് മാറി. യുക്രെയിനിലേക്ക് ഏജൻസി നിയോഗിച്ച ആദ്യ സംഘത്തിലെ അംഗമാണ് സോൾഡിൻ. സെപ്തംബർ മുതൽ യുക്രെയിനിൽ കഴിഞ്ഞിരുന്ന സോൾഡിൻ കിഴക്ക്, തെക്കൻ യുക്രെയിനിലെ പോരാട്ടം രൂക്ഷമായ പ്രദേശങ്ങളിൽ നിന്നുള്ള വീഡിയോ ചിത്രീകരണ ടീമിനെ നയിക്കുകയായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രെയിൻ പ്രതിരോധ മന്ത്രാലയം, വൈറ്റ് ഹൗസ് തുടങ്ങിയവയും സോൾഡിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സോൾഡിന്റെ മരണത്തോടെ യുക്രെയിൻ അധിനിവേശത്തിനിടെ കൊല്ലപ്പെടുന്ന മാദ്ധ്യമ ജീവനക്കാരുടെ എണ്ണം 11 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |