ന്യൂയോർക്ക്: മാനഭംഗക്കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. 30 വർഷങ്ങൾക്ക് മുമ്പ് ട്രംപ് മാനഭംഗപ്പെടുത്തിയെന്ന മുൻ മാദ്ധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഇ. ജീൻ കാരളിന്റെ ആരോപണത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് മാൻഹട്ടൺ ഫെഡറൽ കോടതി നിരീക്ഷിച്ചു. ട്രംപ് കാരളിന് 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ഏപ്രിൽ 25 മുതൽ ആരംഭിച്ച വിചാരണയ്ക്ക് ശേഷമാണ് വിധി. ട്രംപ് വിചാരണയിൽ പങ്കെടുത്തില്ല. മാനഭംഗ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാരൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി ഒമ്പതംഗ ബെഞ്ച് കണ്ടെത്തി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. സിവിൽ കേസായതിനാൽ ക്രിമിനൽ പ്രത്യാഘാതങ്ങളോ ജയിൽ ശിക്ഷയോ ട്രംപ് നേരിടേണ്ട.
1996ൽ ന്യൂയോർക്ക് സിറ്റിയിലെ വസ്ത്രശാലയുടെ ഡ്രെസിംഗ് റൂമിൽ വച്ച് ട്രംപ് അപമാനിച്ചെന്നും പുറത്തറിയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നുമാണ് 79കാരിയായ ജീന്റെ ആരോപണം. ജീനിനെ തനിക്കറിയില്ലെന്നും പ്രശസ്തിക്കായി അവർ കള്ളം പറയുകയാണെന്നുമാണ് ട്രംപ് വാദിക്കുന്നത്. 1993 മുതൽ 2019 വരെ എൽ മാഗസിനിലെ അഡ്വൈസ് കോളമിസ്റ്റായിരുന്നു ജീൻ.
തിരഞ്ഞെടുപ്പിനെ ബാധിക്കുമോ ?
അതേ സമയം, കേസിലെ തിരിച്ചടി അടുത്ത വർഷം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തെ നിയമപരമായി ബാധിക്കില്ല. അമേരിക്കൻ ഭരണഘടന പ്രകാരം ട്രംപിന് മേൽ കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താലും അദ്ദേഹത്തിന് 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകും.
അമേരിക്കയിൽ ജനിച്ച സ്വാഭാവിക പൗരൻ, കുറഞ്ഞത് 35 വയസ്, കുറഞ്ഞത് 14 വർഷമായി യു.എസിൽ താമസം എന്നീ മൂന്ന് കാര്യങ്ങളാണ് ഭരണഘടന പ്രകാരം സ്ഥാനാർത്ഥിയ്ക്ക് വേണ്ടത്. അതിനാൽ, മത്സരിക്കാൻ കേസ് ട്രംപിന് തടസമാകില്ല. പക്ഷേ, കുറ്റവാളിയായി മുദ്രകുത്തപ്പെടുന്ന ഒരു സ്ഥാനാർത്ഥിയ്ക്ക് ജനങ്ങളുടെ വോട്ട് നേടാൻ പാടുപെടുമെന്നതിൽ സംശയമില്ല.
അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ അശ്ളീല ചിത്ര താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് അടുത്തിടെ കോടതി കണ്ടെത്തിയിരുന്നു. പ്രസിഡന്റായിരിക്കെ രണ്ട് തവണ ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ട്രംപ് രണ്ട് തവണയും സെനറ്റിൽ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |