ടെഹ്‌റാൻ: ഇറാനിൽ ജൂൺ 28ന് നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രജിസ്റ്റർ ചെയ്ത് മുൻ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മ്മദി നെജാദ് (67). രാജ്യത്തെ പുരോഹിതർ അടങ്ങുന്ന ഗാർഡിയൻ കൗൺസിൽ സ്ഥാനാർത്ഥികളെ പരിശോധിച്ച് യോഗ്യത നേടിയവരുടെ പട്ടിക ജൂൺ 11ന് പ്രസിദ്ധീകരിക്കും.
അഹ്‌മ്മദി നെജാദിനെ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് കരുതുന്നത്. ഇറാൻ റെവലൂഷനറി ഗാർഡിലെ മുൻ അംഗമായിരുന്ന അഹ്‌മ്മദി നെജാദ് 2005ലാണ് ആദ്യം പ്രസിഡന്റായത്. കാലാവധി പൂർത്തിയായതോടെ 2013ൽ പദവി ഒഴിഞ്ഞു.
2017ലും 2021ലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഹ്‌മ്മദി നെജാദ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഗാർഡിയൻ കൗൺസിൽ വിലക്കേർപ്പെടുത്തിയിരുന്നു. അഹ്‌മ്മദി നെജാദ് മത്സരിക്കുന്നത് രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു.
ഖമനേയിയുടെ പരമാധികാരം പരിശോധിക്കണമെന്ന് അഹ്‌മ്മദി നെജാദ് വാദിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു. 2009ലെ തിരഞ്ഞെടുപ്പിൽ കടുത്ത യാഥാസ്ഥിതികവാദിയായ അഹ്‌മ്മദി നെജാദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഖമനേയി പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കഴിഞ്ഞ മാസം ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാനിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
കനത്ത മൂടൽ മഞ്ഞിൽ പെട്ട് റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവത പ്രദേശത്ത് തകർന്നു വീഴുകയായിരുന്നു.
പിന്നാലെ ഇടക്കാല പ്രസിഡന്റായി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്‌ബറിനെ നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |