മസ്കറ്റ്: ഒമാൻ തീരത്ത് മുങ്ങിയ എണ്ണക്കപ്പലിലെ ജീവനക്കാരായ 9 പേരെ രക്ഷപെടുത്തി ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് തേജ് യുദ്ധക്കപ്പൽ. ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ പൗരനുമാണ് രക്ഷപ്പെട്ടത്. ആറ് ജീവനക്കാർക്കായി ഒമാൻ അധികൃതരുടെ സഹകരണത്തോടെ തെരച്ചിൽ തുടരുകയാണ്.
പ്രാദേശിക സമയം, തിങ്കളാഴ്ച വൈകിട്ട് ഒമാനിലെ ദുകം പ്രവിശ്യയിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെ തെക്കുകിഴക്കായിരുന്നു അപകടം. കോമറോസിൽ രജിസ്റ്റർ ചെയ്യപ്പെട്ട ' പ്രെസ്റ്റീജ് ഫാൽക്കൺ" എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
13 ഇന്ത്യക്കാരും 3 ശ്രീലങ്കൻ പൗരന്മാരുമാണ് കപ്പലിലുണ്ടായിരുന്നത്. വിവരമറിഞ്ഞുടൻ ഐ.എൻ.എസ് തേജിനെയും പി 8 ഐ ദീർഘദൂര നിരീക്ഷണ വിമാനത്തെയും ഇന്ത്യൻ നേവി പ്രദേശത്തേക്ക് വിന്യസിച്ചു. ചൊവ്വാഴ്ച രാവിലെ തേജ്, കപ്പലിനെ കണ്ടെത്തിയെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. അപകടത്തിന് പിന്നാലെ എണ്ണച്ചോർച്ചയുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. യു.എ.ഇ ആസ്ഥാനമായുള്ള നെറ്റ്കോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒമ്പതിന് യു.എ.ഇയിലെ ദുബായ് അൽ - ഹംറിയ തുറമുഖത്ത് നിന്ന് യെമനിലെ ഏദൻ തുറമുഖത്തേക്ക് പുറപ്പെട്ടതാണ് കപ്പൽ. ഇന്ന് ഏദനിൽ എത്തിച്ചേരേണ്ടതായിരുന്നു.
കടലിൽ തലക്കുത്തനെ പൂർണമായും മുങ്ങിയ നിലയിലാണ് കപ്പലുള്ളത്. സംഭവസമയം കടൽ പ്രക്ഷുബ്ധമായിരുന്നെന്നും ശക്തമായ കാറ്റുണ്ടായിരുന്നെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.
ഹൂതി ആക്രമണം ?
അപകടത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. യെമനിലെ ഹൂതി വിമതരുടെ ആക്രമണമാണെന്ന സംശയം ഉയരുന്നുണ്ട്. എന്നാൽ സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണയറിയിച്ച് മേഖലയിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. നവംബർ മുതൽ 70ലേറെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
പ്രെസ്റ്റീജ് ഫാൽക്കൺ
നിർമ്മിക്കപ്പെട്ടത് - 2007ൽ
നീളം - 117.4 മീറ്റർ
വീതി - 16.5 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |