ബുച്ചാറസ്റ്റ്: റൊമേനിയയിലെ ഏറ്റവും വലിയ കരടിയായ ആർതറിനെ വെടിവച്ച് കൊലപ്പെടുത്തി ലിക്ടെൻസ്റ്റൈനിലെ രാജകുമാരനായ ഇമ്മാനുവേൽ. വിനോദത്തിനായി വലിയ വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ശക്തമായി നിലനിൽക്കുന്ന രാജ്യമാണ് റൊമേനിയ. കാർപ്പാത്യൻ മലനിരകളിൽ ജീവിച്ചിരുന്ന ആർതറിനെ രാജകുമാരൻ വെടിവച്ചു കൊന്നെന്ന് ഏജന്റ് ഗ്രീൻ, വി.ജി.ടി എന്നീ സന്നദ്ധസംഘടനകളാണ് പ്രസ്താവന ഇറക്കിയത്.
ആസ്ട്രിയയിലെ റീഗേഴ്സ്ബർഗിൽ താമസിക്കുന്ന രാജകുമാരന് ഒജ്ദുല എന്ന പ്രദേശത്ത് കാർഷിക വിളകൾക്ക് നാശമുണ്ടാക്കുന്ന ഒരു പെൺ കരടിയെ വേട്ടയാടുന്നതിനായി റൊമേനിയൻ ഭരണകൂടം അനുമതി നൽകിയിരുന്നു. എന്നാൽ, ഇമ്മാനുവേൽ വെടിവച്ചു കൊന്നത് ജനവാസ മേഖലയിലേക്ക് തീരെ കടന്നുവരാതെ കാടിനുള്ളിൽ തന്നെ കഴിഞ്ഞിരുന്ന ആർതറിനെയാണ്.
കോവസ്ന പ്രവിശ്യയിൽ നാലുദിവസം വേട്ടയാടാൻ രാജകുമാരന് അനുമതി നൽകിക്കൊണ്ടുള്ള രേഖ കണ്ടെത്തിയതായി ചില മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 13ന് 17 വയസ്സുള്ള ബ്രൗൺ ബെയർ ഇനത്തിൽപ്പെട്ട കരടിയെ വേട്ടയാടിയതായും രേഖയിലുണ്ട്.
വേട്ടയാടുന്നതിനായി ഇമ്മാനുവേൽ 6040 പൗണ്ടാണ് (620817 ഇന്ത്യൻ രൂപ) അടച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റൊമേനിയൻ പരിസ്ഥിതി കാര്യമന്ത്രി വ്യക്തമാക്കി.
@ വർഷങ്ങളായി ഏജന്റ് ഗ്രീൻ നിരീക്ഷിച്ചു വരുന്ന കരടിയാണ് ആർതർ. ഉൾവനത്തിൽ മാത്രം കഴിയുന്ന ആർതറിനെ രാജകുമാരൻ തെറ്റായി ഉന്നം വച്ചതല്ലെന്നും പ്രശസ്തിക്കുവേണ്ടി മനഃപൂർവം വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഏജന്റ് ഗ്രീനിന്റെ പ്രസിഡന്റായ ഗബ്രിയേൽ പൗൺ വ്യക്തമാക്കി.യൂറോപ്യൻ യൂണിയനിൽ ഇന്ന് ജീവിക്കുന്നതിൽ ഏറ്റവും വലിയ കരടികളിൽ ഒന്നായിരുന്നു ആർതർ.
റൊമേനിയൻ നിയമപ്രകാരം പ്രത്യേക സംരക്ഷണം നൽകിവരുന്ന ഇനമാണ് ബ്രൗൺ കരടികൾ. ഇവയെ വിനോദത്തിനായി വേട്ടയാടുന്നത് 2016ൽ രാജ്യം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് വന്ന ഭരണകൂടങ്ങൾ ജനങ്ങൾക്ക് നാശം ഉണ്ടാക്കുന്നവയെ മാത്രം വേട്ടയാടാൻ പ്രത്യേക അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |