ജറുസലേം: കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്സയിൽ പ്രാർത്ഥനയ്ക്കെത്തുന്നവർക്ക് നേരെയുള്ള ഇസ്രയേൽ പൊലീസിന്റെ അതിക്രമം മൂന്നാം ദിവസവും തുടരുന്നു. ഇന്നലെ, മസ്ജിദിലെത്തിയവർക്ക് നേരെ പൊലീസ് റബർ ബുള്ളറ്റ് കൊണ്ട് വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. പൊലീസ് അതിക്രമത്തിൽ 215 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പരിക്കറ്റവരിൽ നാല് പാലസ്തീൻ മാദ്ധ്യമപ്രവർത്തകരുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു.
കിഴക്കൻ ജറുസലേം ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി അൽ അഖ്സ മസ്ജിദിന് ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രയേൽ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ശൈഖ് ജർറാഹിലുള്ള താമസക്കാർക്ക് ഐക്യദാർഢ്യമറിയിച്ച് പാലസ്തീനികൾ സംഘടിച്ചിരുന്നു. ഇവർക്ക് നേരെയാണ് പ്രധാനമായും ഇസ്രയേൽ സേന അക്രമം അഴിച്ചുവിട്ടത്.
@ഇസ്രയേലിന് താക്കീതുമായി ജോർദ്ദാൻ
അതേസമയം, ആക്രമണത്തിൽ ഇസ്രായേലിന് താക്കീതുമായി ജോർദാൻ രംഗത്തെത്തി. ഇത്തരം നിഷ്ഠൂരമായ ആക്രമണങ്ങൾ നിറുത്തിയില്ലെങ്കിൽ ഇസ്രായേലിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ജോർദാൻ അറിയിച്ചു.
‘ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണം നിഷ്ഠൂരമാണ്. ശക്തമായി അപലപിക്കുന്നു. ഇനിയും തുടർന്നാൽ ആഗോള തലത്തിൽ ഇസ്രായേലിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കും - ജോർദാൻ വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |