വാഷിംഗ്ടൺ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ജൂൺ 16 ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ചാകും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയെന്ന് വൈറ്റ് ഹൗസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചു. യുഎസ്-റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ശീതസമരങ്ങൾ ഒഴിവാക്കാനും ഈ ചർച്ചയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ .കഴിഞ്ഞ മാസം, ബൈഡൻ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു.അധിനിവേശ ക്രിമിയയിലും, ഉക്രെയ്നിന്റെ അതിർത്തിയിലും പെട്ടെന്നുള്ള റഷ്യൻ സൈനിക സാന്നിദ്ധ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പിരിമുറുക്കങ്ങൾ കുറയ്ക്കാൻ റഷ്യയോട് ആവശ്യപ്പെടുകയും ചെയ്തു. ബൈഡൻ ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് പുടിനുമായി കൂടിക്കാഴ്ച നടത്താൻ പോകുന്നത്. അടുത്തിടെ വ്ലാഡിമിര്‍ പുടിന്‍ കൊലയാളിയാണെന്ന് താന്‍ കരുതുന്നുവെന്ന് ഒരു അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ഇരു രാജ്യങ്ങളും തങ്ങളുടെ അംബാസഡർമാരെ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |