മിൻസ്‌ക്: വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകി വിമാനം താഴെയിറക്കി മാദ്ധ്യമപ്രവർത്തകനായ റൊമാൻ പ്രോട്ടസെവിച്ചിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയ്ക്കെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും നേത്തെ തന്നെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ ലിത്വാനിയ സംഭവത്തിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തി. റൊമാനെ ഉടൻ മോചിപ്പിക്കപ്പെടണമെന്നും റയാനെയർ വിമാനത്തെ തട്ടിക്കൊണ്ടു പോയതിനും ബെലാറസ് ഉത്തരവാദികളാണെന്നും ഇ.യു മേധാവി ഉർസുല വോൺഡെർ ലെയ്ൻ പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ എന്നാണ് ബെലാറസിന്റെ നടപടിയെ ചില യൂറോപ്യൻ യൂണിയൻ നേതാക്കൾ വിശേഷിപ്പിച്ചത്. അതേസമയം, വിഷയത്തിൽ ഐക്യാരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയും ഉടൻ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, കുറ്റസമ്മതം നടത്തുന്ന റൊമാന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തനിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും റൊമാൻ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് റൊമാനെ ഭീഷണിപ്പെടുത്തി പറയപ്പിച്ചതാണെന്ന് ആരോപിച്ച് ബെലാറസിലെ പ്രതിപക്ഷവും ലോകരാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
@ അവർ ചുവന്ന വരകൾ ഭേദിച്ചു:ലുകാഷെങ്കോ
മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ രാജ്യം പരിധിയിലധികം ആക്രമണങ്ങൾ നേരിട്ടെന്ന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ കരുതിയത് പോലെ,ഞങ്ങളുടെ നന്മ ആഗ്രഹിക്കാത്തവർ രാജ്യത്തെ ആക്രമിക്കുന്ന രീതി മാറ്റിപ്പിടിച്ചിരിക്കുകയാണ്. അവർ ചുവന്ന വരകൾ മുറിച്ച് കടന്നിരിക്കുകയാണ്. സാമാന്യ ബോധത്തിന്റേയും ധാർമ്മികതയുടേയും അതിരുകളും അവർ ഭേദിച്ചു - ലുകാഷെങ്കോ പറഞ്ഞു.
@കഴിഞ്ഞ ദിവസമാണ് മാദ്ധ്യമപ്രവർത്തകനായ റൊമാൻ പ്രോട്ടസെവിച്ചിനെ അറസ്റ്റ് ചെയ്തത്. 26കാരനായ റൊമാൻ ലുകാഷെങ്കോയെ നിരന്തരം വിമർശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |