ചോക്സി സമ്മാനിച്ചത് മുക്കുപണ്ടങ്ങളെന്നും ബാർബറ
സെന്റ്ജോൺസ്: ആന്റിഗ്വയിൽ വച്ച് ബാർബറിക്ക ജബറിക്ക എന്ന യുവതി സൗഹൃദം നടിച്ച് അടുത്തുകൂടി തന്നെ തട്ടിക്കൊണ്ടു പോയെന്ന വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ആരോപണം നിഷേധിച്ച് യുവതി രംഗത്തെത്തി. ചോക്സിയെ തട്ടിക്കൊണ്ട് പോയതിലോ അയാൾ ജയിലിലായതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചോക്സിയുടെ കാമുകിയെന്ന ആരോപിക്കപ്പെടുന്ന ബാർബറ ജറാബിക്ക വ്യക്തമാക്കി. ചോക്സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ് ഈ വിഷയത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതെന്നും വിവാദങ്ങൾ തന്നെയും കുടുംബത്തേയും മാനസികമായി തകർത്തെന്നും ബാർബറ കൂട്ടിച്ചേർത്തു.
'കഴിഞ്ഞ വർഷത്തെ ആന്റിഗ്വൻ സന്ദർശനത്തിനിടെയാണ് ചോക്സിയെ കാണുന്നത്. എന്നോട് രാജ് എന്നാണ് പേര് പറഞ്ഞത്. ചുരുങ്ങിയ കാലത്തിനിടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ആദ്യം സൗഹൃദത്തോടെ പെരുമാറിയ അദ്ദേഹം പിന്നീട് വില കൂടിയ സമ്മാനങ്ങൾ നല്കി എന്നെ വശീകരിക്കാൻ ശ്രമിച്ചു. എന്നാൽ സമ്മാനിച്ച വജ്ര മോതിരങ്ങളും സ്വർണമാലകളും വ്യാജമായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.'-ബാർബറ പറയുന്നു.
നേരത്തെ ആന്റിഗ്വ പൊലീസിൽ നല്കിയ പരാതിയിലാണ് ചോക്സി ബാർബറയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. ബാർബറയുടെ ആവശ്യപ്രകാരം മരിനയിലെ അവരുടെ വീട്ടിലെത്തിയ തന്നെ ആന്റിഗ്വ പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പത്തോളം പേർ ചേർന്ന് മർദ്ധിച്ചുവെന്നും തട്ടിക്കൊണ്ടു പോയെന്നുമാണ് ചോക്സിയുടെ പരാതി. തന്നെ അവർ സംഘം ചേർന്ന് മർദ്ധിച്ചപ്പോൾ രക്ഷപ്പെടുത്താനോ പൊലീസിനെ വിവരമറിയിക്കാനോ ബാർബറ ശ്രമിച്ചില്ലെന്നും അതിനാൽ തനിക്കെതിരെയുള്ള ഗൂഢാലോചനയിൽ ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും ചോക്സി പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ബാർബറ വിശദീകരണവുമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |