ബീജിംഗ്: ലോകത്താകമാനം വിനാശം വിതയ്ക്കുന്ന കൊവിഡ് വൈറസിന്റെ ഉറവിട കേന്ദ്രം വുഹാൻ ലാബാണെന്ന വാദത്തെ തള്ളി ചൈനയിലെ 'ബാറ്റ് വുമൺ' എന്നറിയപ്പെടുന്ന ഡോ.ഷി ഷെൻഗ്ലി. ഈ വാദം അടിസ്ഥാന രഹിതമാണെന്നും ഇതിന് തെളിവുകളൊന്നുമില്ലെന്നും വുഹാൻ വൈറോളജി ലാബിലെ ശാസ്ത്രജ്ഞ കൂടിയായ ഡോ.ഷി ഷെൻഗ്ലി വ്യക്തമാക്കി. 2019ൽ ഷി നേതൃത്വം നൽകുന്ന ലാബിൽ നിന്നാണ് കൊവിഡ് രോഗാണു പുറത്തുകടന്നതെന്നാണ് അമേരിക്കയുടെ വാദം..
എന്നാൽ ഇല്ലാത്ത സംഭവത്തിന് തെളിവുതരാനാകില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വാദത്തിന്റെ പിൻബലത്തിൽ തങ്ങളാണ് ഉത്തരവാദിയെന്ന നിഗമനത്തിൽ ലോകരാജ്യങ്ങൾ എത്തിയതെങ്ങനെയെന്ന് അറിയില്ലെന്നും ഷി പറഞ്ഞു.ഒരു കാരണവുമില്ലാതെ തന്റെ രാജ്യത്തെ നിരപരാധിയായ ശാസ്ത്രജ്ഞരെ ലോകം നിരന്തരം അപകീർത്തിപ്പെടുത്തുകയാണെന്നും ഷി ആരോപിച്ചു. ലോകത്തിന്റെ നിരവധി കോണുകളിൽ നിന്ന് ലോകാരോഗ്യ സംഘടന വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തണം എന്ന വാദം ശക്തമാകുന്നതിനിടയിലാണ് ഷിയുടെ പ്രതികരണം.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ വിഷയത്തിൽ അന്വേഷണം നടത്താൻ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. 2019ൽ വുഹാൻ ലാബിലെ മൂന്ന് ശാസ്ത്രജ്ഞർ യുനാനിലെ വവ്വാൽ ഗുഹ സന്ദർശിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടിയതായുള്ള വാർത്ത പുറത്തു വന്നതോടെയാണ് വിഷയം വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായത്.
ചൈനയിൽ വവ്വാലുകളിലെ കൊവിഡ് വൈറസുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന പ്രമുഖ ശാസ്ത്രജ്ഞരിലൊരാളാണ്ഷി ഷെൻഗ്ലി. 2017ൽ ഷിയും സഹപ്രവർത്തകരും വുഹാൻ ലാബിൽ ജനിതക മാറ്റം വരുത്തിയ വൈറസുകളെക്കുറിച്ച് പരീക്ഷണം നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇവർ പരീക്ഷണങ്ങളിലൂടെ വൈറസുകളെ കൂട്ടിയിണക്കി ജനിതക മാറ്റം വന്ന പുതിയ തരം ഹൈബ്രിഡ് വൈറസുകളെ സൃഷ്ടിച്ചെന്നും ഇതിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും മനുഷ്യരിലേക്ക് പകർന്ന് ഇരട്ടിക്കുന്നതാണെന്നുമാണ് റിപ്പോർട്ടുകളുടെ ഉള്ളടക്കമെന്ന് പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വൈറസുകൾ എങ്ങനെയാണ് മറ്റു ജീവികളിലേക്ക് പടരുകയെന്ന് തിരിച്ചറിയാനുള്ള പഠനമാണ് നടത്തിയതെന്നും വൈറസുകളുടെ ശക്തി നിർണയിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പഠനങ്ങളായിരുന്ന് ഇതെന്നും ഷി ഷെൻഗ്ലി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |