ബ്രസീലിയ: കൊവിഡിനിടെ ബ്രസീലിനെ പ്രതിസന്ധിയിലാക്കി കടുത്ത വരൾച്ചയും. 90 വർഷത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കൃഷിയാണ് ബ്രസീലിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. എന്നാൽ, വരൾച്ച ശക്തമായതോടെ രാജ്യത്തെ കാർഷിക രംഗം വൻ ഭീഷണി നേരിടുകയാണ്. കാർഷിക മേഖലയിലുണ്ടാകുന്ന ചെറിയ വെല്ലുവിളികൾ പോലും രാജ്യത്തിന് കനത്ത സാമ്പത്തികബാദ്ധ്യത സൃഷ്ടിക്കാറുണ്ട്. ബ്രസീലിലെ മിനാസ് ഗ്രേയ്സ്, ഗോയിസ്, മറ്റോ ഗ്രാസോ ദോ സുൾ, പരാന, സാവോപോളോ എന്നീ സംസ്ഥാനങ്ങളിലായിരിക്കും വരൾച്ച ശക്തമാകുക. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലായിരിക്കും വരൾച്ചയുണ്ടാവുകയെന്നാണ് അധികൃതർ അറിയിക്കുന്നത്.
ഹൈഡ്രോ പവറിനെ ആശ്രയിച്ചാണ് ബ്രസീലിൽ കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്. വരൾച്ച ആരംഭിച്ചതോടെ ഈ മേഖല പ്രവർത്തനക്ഷമമല്ലാതെയാകുകയാണ്.
ഇപ്പോൾ തന്നെ വൈദ്യുതി ചാർജിൽ കനത്ത വർദ്ധനവ് രേഖപ്പെടുത്തി കഴിഞ്ഞു. വരൾച്ച തുടർന്നാൽ സ്ഥിതി കൂടുതൽ മോശമാകും. വെള്ളം റേഷനായി നൽകേണ്ട സ്ഥിതിയുണ്ടാകുമെന്ന ആശങ്കയുമുണ്ടായിട്ടുണ്ട്.ആമസോൺ മഴക്കാടുകളിൽ തീ പടരാനുള്ള സാദ്ധ്യതയെക്കുറിച്ചും വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്. വരൾച്ചയുടെ തീവ്രത കണക്കിലെടുക്കുമ്പോൾ മഴക്കാടുകൾക്ക് ഇക്കാലയളവിൽ ഉണ്ടാകുന്ന നാശനഷ്ടം വളരെ വലുതായിരിക്കുമെന്നും ഇവർ പറയുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി ആമസോണിൽ നടക്കുന്ന നിയമവിരുദ്ധ വനനശീകരണം കാര്യങ്ങൾ രൂക്ഷമാക്കുമെന്നും വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |