ടെൽ അവീവ്: മേയിലെ 11ദിവസം നീണ്ടു നിന്ന ഇസ്രയേൽ - പാലസ്തീൻ സംഘർഷത്തിന് ശേഷം കടുത്ത ഉപരോധത്തിൽ തുടരുന്ന ഗാസ മുനമ്പിൽ നിന്ന് ഭാഗികമായി കയറ്റുമതിക്ക് അനുമതി നൽകിയതായി ഇസ്രയേൽ സർക്കാർ. 2 മില്യൺ പാലസ്തീനികളുള്ള ഗാസയിൽ 2007 മുതലാണ് ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ മേയിലെ സംഘർഷത്തിന് ശേഷം ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ ഇവിടുത്തെ ജനജീവിതം ദുരിത പൂർണമായി മാറിയിരുന്നു.
ഇതിനാണ് ഇപ്പോൾ ഇളവ് നല്കിയിരിക്കുന്നത്. ഇതോടെ 40 ദിവസത്തിനിടെ ആദ്യമായി വസ്ത്രങ്ങളും പച്ചക്കറികളും അതിർത്തി കടന്നു. ഗാസയിൽ നിന്നുള്ള കത്തുകളുടെ സേവനവും പുനരാരംഭിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ആയിരക്കണക്കിന് പാസ്‌പോർട്ടുകളും മറ്റു അനുബന്ധ രേഖകളും രാജ്യത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഈപ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമായി. 2-3 ദിവസത്തേക്കാണ് നിലവിൽ ഇസ്രയേൽ സർക്കാർ ഇളവ് നല്കിയിരിക്കുന്നത്. എന്നാൽ മറ്റ് അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്കും അനുമതി നല്കണമെന്ന നിലപാടിലാണ് ഹമാസ്.
ഈ ചെറിയ ഇളവുകൾ ഗാസയിൽ ജീവിതം സാധാരണ ഗതിയിലാക്കില്ലെന്നും ഇവിടേക്കുള്ള രാജ്യാന്തര സഹായവും വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനവും ഇപ്പോഴും ഇസ്രയേൽ മുടക്കുകയാണെന്നും ഹമാസ് നേതാവ് യഹ്യ സിൻവർ പറഞ്ഞു. ഗാസയിൽ അവശ്യ വസ്തുക്കളുടെ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. അവശ്യ വസ്തുക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത് പെപ്സി ബോട്ട്ലിങ് പ്ലാന്റ് തിങ്കളാഴ്ചയോടെ പ്രവർത്തനം നിർത്തി.മത്സ്യ കയറ്റുമതിക്കും അനുമതി നൽകിയിട്ടില്ല. ഇതോടൊപ്പം മത്സബന്ധനത്തിനുള്ള ദൂരപരിധിയും ഇസ്രയേൽ 11കിലോമീറ്ററായി വെട്ടിച്ചുരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |