ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വർദ്ധിച്ചു വരുന്ന നിര്‍ബന്ധിത മതംമാറ്റത്തെക്കുറിച്ചുള്ള വാർത്തകളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. പാക്സിസ്ഥാനിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരയുള്ള ആക്രമണങ്ങളും നിര്‍ബന്ധിത മതംമാറ്റവും പരിശോധിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം പാകിസ്ഥാനില്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷ മതവിഭാഗങ്ങൾ കടുത്ത അനീതി നേരിടുകയാണെന്നും, ഈ വിഭാഗങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുന്ന ആയിരക്കണക്കിന് കേസുകൾ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നതെന്നും ഇന്ത്യന്‍ നയതന്ത്രപ്രതിനിധി പവന്‍ ബാധേ മനുഷ്യാവകാശ കമ്മീഷനെ ധരിപ്പിച്ചു. പാകിസ്ഥാൻ സർക്കാരിന്റെ പിന്തുണയോടെ നടക്കുന്ന ഇത്തരം ക്രൂരതയ്ക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ക്രിസ്ത്യന്‍, അഹമ്മദീയ, സിഖ്, ഹിന്ദു വിഭാഗങ്ങളിൽപ്പെടുന്നവരാണ്. ഭീകരവാദത്തിനും ഭീകരർക്കും വിളനിലമായി പ്രവർത്തിക്കുന്ന പാകിസ്ഥാനെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതു കൂടാതെ പാകിസ്ഥാനിൽ സർക്കാരിനെതിരെ ശബ്ദമുയർത്തുന്ന മാദ്ധ്യമ പ്രവർത്തകരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂട നിലപാടുകളേയും ഇന്ത്യ നിശിതമായി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |