വാഷിംഗ്ടൺ: അമേരിക്കൻ തീരദേശ നഗരമായ മിയാമിയിലെ 40 വർഷം പഴക്കമുള്ള ചാപ്ളെയ്ൻ ടവേഴ്സ് തകർന്ന് നാളുകളേറെയായെങ്കിലും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് 121 പേരെന്ന് റിപ്പോർട്ട്. ഇതുവരെ 24 മൃതദേഹം പുറത്തെടുത്തു. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും ജീവനോടെ ഇനി ആരെയെങ്കിലും പുറത്തെടുക്കാനാവുമോ എന്ന കാര്യം സംശയമാണ്.
നിരവധി കുടുംബങ്ങൾ താമസിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം ജൂൺ 24നാണ് തകർന്നുവീണത്. നേരത്തെ ഒഴിപ്പിച്ച അവശേഷിച്ച ഭാഗം ഞായറാഴ്ചയോടെ പൊളിച്ചുനീക്കി.
രക്ഷാപ്രവർത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലൊഴിച്ചാൽ ആരെയും ജീവനോടെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്കായിരുന്നില്ല. അമേരിക്കയെ ഭീതിയിലാഴ്ത്തി ചൊവ്വാഴ്ച എൽസ കൊടുങ്കാറ്റ് തീരം തൊടുമ്പോൾ തകർന്ന കെട്ടിടത്തോട് ചേർന്നുള്ള ഭാഗവും പൊളിഞ്ഞുവീഴുമെന്ന് ഭയന്നാണ് അടിയന്തരമായി പൊളിച്ചുനീക്കിയത്. ദുരന്തശേഷം ഇവിടെ താമസക്കാരുണ്ടായിരുന്നില്ല.
ഇനിയും ആളുകളെ ജീവനോടെ പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷയുള്ളതായി പ്രസിഡന്റ് ജജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രതീക്ഷ നൽകിയിരുന്നു. 2018ലെ പരിശോധനയിൽ നിർമാണ തകരാർ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |