ജനീവ: കൊവിഡിനെതിരെ വിവിധ വാക്സിനുകൾ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് അപകടകരമാണെന്ന്മുന്നറിയിപ്പ് നല്കി ലോകാരോഗ്യസംഘടന. വിവിധ കമ്പനികൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ ഒന്നിച്ച് സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ലഭ്യമല്ല. അതിനാൽ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും നിലവിൽ ഇത് അപകടകരമായ പ്രവണതയാണെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.
രണ്ടാമത്തെയോ മൂന്നാമത്തെയോ ഡോസ് വാക്സിൻ എപ്പോൾ, ഏത്, ആര് സ്വീകരിക്കണമെന്ന കാര്യങ്ങൾ രാജ്യങ്ങളിലെ ജനങ്ങൾ തന്നെ തീരുമാനിച്ചാൽ അത് സാഹചര്യം കൂടുതൽ ഗുരുതരമാക്കുമെന്നും സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ലോക രാജ്യങ്ങളിലും വാക്സിൻ ക്ഷാമം നിലനില്ക്കുന്നതിനിടെ സമ്പന്ന രാഷ്ട്രങ്ങൾ ബൂസ്റ്റർ ഡോസ് നല്കാനൊരുങ്ങുന്നതിനോട് സൗമ്യ വിയോജിപ്പ് പ്രകടിപ്പിച്ചു. ബൂസ്റ്റർ ഡോസ് അത്യാവശ്യമാണെന്ന വാദത്തെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ കൊവാക്സ് പദ്ധതി വഴി കൂടുതൽ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും വാക്സിൻ ഡോസുകൾ എത്തിക്കുകയാണ് ചെയ്യേണ്ടതെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങൾക്കിടയിൽ നിലനില്ക്കുന്ന വാക്സിൻ അസമത്വം വളരെ അപകടകരമാണെന്നും സൗമ്യ അഭിപ്രായപ്പെട്ടു.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എൺപത് ലക്ഷം പിന്നിട്ടു. നിലവിൽ ഒരു കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി നാൽപത്തിയേഴ് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേർ രോഗം ബാധിച്ച് മരിച്ചു.
ബ്രസീലിൽ ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.34 ലക്ഷം പേർ മരിച്ചു.ഒരു കോടി എഴുപത്തിയാറ് ലക്ഷം പേർ രോഗമുക്തി നേടി.
വാക്സിൻ വിതരണം മന്ദഗതിയിൽ : യു.എസിൽ കേസുകൾ കൂടുന്നു
അമേരിക്കയിൽ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം തുടക്കത്തെ അപേക്ഷിച്ച് മന്ദഗതിയിലായതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേസുകൾ വർദ്ധിക്കുന്നു. രാജ്യത്ത് ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യവും കേസുകൾ കൂടാൻ കാരണമായി. ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് പ്രകാരം നാൽപതോളം സംസ്ഥാനങ്ങളിലാണ് കേസുകൾ വർദ്ധിച്ചത്.
കേസുകളിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ 47 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരിൽ 99 ശതമാനം പേരും പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റഷേൽ വലെൻസ്‌കി പറഞ്ഞു.
48 ശതമാനം പേരാണ് യു.എസിൽ ഇതിനകം രണ്ടുഡോസ് വാക്സിനും സ്വീകരിച്ചത്.
ധാരാളം ആളുകള്‍ ഇനിയും വാക്സിന്‍ എടുക്കേണ്ടതായിട്ടുണ്ട്, അതാണ് കൊവിഡിനെ തടയാനുള്ള ഏക പ്രതിവിധിയെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗച്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |