വാഷിംഗ്ടൺ : യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ ഇന്ത്യൻ സന്ദർശനത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തും. ജോ ബൈഡൻ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ആന്റണി ബ്ലിങ്കൻ ഇന്ത്യയിൽ എത്തുന്നത്. കാലാവസ്ഥാ വ്യതിയാനം , കൊവിഡ് എന്നീ വിഷയങ്ങൾക്കൊപ്പം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചാ വിഷയമാകുമെന്നാണ് സൂചന.
ആന്റണി ബ്ലിങ്കന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടരാനും ഇന്ത്യ -യു.എസ് ആഗോള പങ്കാളിത്തം വർദ്ധിപ്പിക്കാനുമുള്ള അവസരമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ശക്തവും ബഹുമുഖവുമായ ഇന്ത്യ – യുഎസ് ഉഭയകക്ഷി ബന്ധവും അവ കൂടുതൽ ദൃഢമാക്കാനുള്ള സാധ്യതയും ഇരുപക്ഷവും അവലോകനം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. പെഗസസ് ഫോൺ ചോർത്തൽ വിവാദം ആളിപ്പടരുന്നതിനിടെ വിഷയം ഇന്ത്യൻ സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് യു.എസ് സൂചന നല്കിക്കഴിഞ്ഞു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് യു.എസ് ആരായും. നിലവിലെ സാഹചര്യത്തിൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് ഏറെ ചർച്ചകൾക്ക് വഴി തെളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |