ലണ്ടൻ: ഫൈസർ, അസ്ട്രസെനെക കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവരിൽ രണ്ടോ മൂന്നോ മാസങ്ങൾക്കുശേഷം രോഗപ്രതിരോധശേഷി കുറയുമെന്ന് പുതിയ പഠനം. ഈ വാക്സിനുകൾ സ്വീകരിച്ച് പത്താഴ്ചയ്ക്കു ശേഷം ആന്റിബോഡിയുടെ അളവിൽ 50 ശതമാനത്തോളം കുറവുണ്ടാവുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. വാക്സിനുകൾ ശരീരത്തിലുണ്ടാക്കുന്ന ആന്റിബോഡികളുടെ അളവിൽ കുറവു വരുന്നതാണ് പ്രതിരോധ ശേഷി കുറയാനുള്ള പ്രധാന കാരണം.
പ്രതിരോധശേഷി കുറയുന്ന അവസ്ഥയിൽ കൊവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ വാക്സിനുകൾ എത്രത്തോളം ഫലവത്താകുമെന്ന് ആശങ്കയുണ്ട്. 18 വയസിന് മുകളിലുള്ള 600 ആളുകളിലാണ് പഠനം നടത്തിയത്. അസ്ട്രസെനെക വാക്സിനെ അപേക്ഷിച്ച് ഫൈസർ വാക്സിനാണ് കൂടുതൽ പ്രതിരോധശേഷിയുള്ളതെന്നും പഠനം പറയുന്നു. ഫൈസർ ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരിൽ മറ്റു വാക്സിൻ സ്വീകരിച്ചവരേക്കാൾ പ്രതിരോധ ശേഷി കൂടുതലുള്ളതായി കണ്ടുവരുന്നുണ്ട്. വാക്സിനെടുത്തവരിൽ എത്രത്തോളം ആന്റിബോഡിയുടെ അളവ് താഴുമെന്നും എത്ര കാലത്തേക്ക് ഈ കുറവുണ്ടാകുമെന്നും പഠനത്തിൽ പ്രതിപാദിച്ചിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും 70 വയസിന് മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് നല്കണമെന്ന വാദത്തെ പഠനം പിന്താങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |