കാബൂൾ: അഫ്ഗാനിസ്ഥാനിലെ കൂടുതൽ പ്രദേശങ്ങൾ ഭീകരസംഘടനയായ താലിബാൻ കീഴടക്കുന്നു. തലസ്ഥാന നഗരമായ കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്നി ഭീകരർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ താലിബാൻ പിടിച്ചെടുക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്. കാബൂളാണ് അടുത്ത ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
കാബൂൾ – കാണ്ഡഹാർ ഹൈവേയോടു ചേർന്നു കിടക്കുന്ന ഗസ്നിയുടെ പ്രധാന ഭാഗങ്ങളും ഗവർണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയിൽ എന്നിവയും ഭീകരർ കീഴടക്കിയതായി പ്രവിശ്യാ കൗൺസിൽ തലവൻ നാസിർ അഹ്മദ് ഫഖിരി പറഞ്ഞു. ഗസ്നി പിടിച്ചെടുത്തെന്ന് താലിബാനും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
അതേസമയം, ഗസ്നിയുടെ നിയന്ത്രണം നഷ്ടമായത് അഫ്ഗാൻ സൈന്യത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവർ കാബൂളിലേക്ക് എത്തുന്നുണ്ട്. ഇവരിൽ താലിബാൻ ഭീകരരും ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറൻ മേഖലയുടെ ചുമതലയുള്ള സുരക്ഷ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു
ബുധനാഴ്ച കാണ്ഡഹാറിലെ ജയിൽ തകർത്ത ഭീകരർ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. തടവിലുള്ള ഭീകരരെ മോചിപ്പിച്ച് അവരെ ഉയർന്ന റാങ്കുകളിൽ ചുമതലയേൽപ്പിക്കുകയാണ് താലിബാൻ. അതിനിടെ,ഖത്തറിലെഅഫ്ഗാൻ സർക്കാരിന്റെ മദ്ധ്യസ്ഥർ ഭീകരസംഘടനയായ താലിബാന് അധികാരം പങ്കിടൽ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ചാൽ അധികാരം പങ്കിടാമെന്നാണ് വാഗ്ദാനം.
@ Mi-24 ഹെലികോപ്ടറിന്റെ നിയന്ത്രണം പിടിച്ചെടുത്ത് താലിബാൻ
അഫ്ഗാൻ വ്യോമസേനയ്ക്ക് ഇന്ത്യ സമ്മാനമായി നൽകിയ Mi-24 ഹെലികോപ്ടറിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു.
ഹെലികോപ്ടറിന് സമീപം നിലയുറപ്പിച്ച ഭീകരരുടെ ചിത്രങ്ങളും വീഡിയോയും താലിബാൻ പുറത്തുവിട്ടു. അതേസമയം പറക്കാൻ സഹായിക്കുന്ന റോട്ടർ ബ്ലേഡുകൾ എടുത്തുമാറ്റിയ നിലയിലാണ് ഹെലികോപ്ടർ. താലിബാൻ ഹെലികോപ്ടർ അക്രമണത്തിന് ഉപയോഗപ്പെടുത്താതിരിക്കാൻ സൈന്യം ഇവ മുൻകൂട്ടി എടുത്ത് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
2019ലാണ് Mi-24 ഹെലികോപ്ടർ ഇന്ത്യ അഫ്ഗാന് സമ്മാനിച്ചത്. മൂന്ന് ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളും ഇതിനൊപ്പം അഫ്ഗാന് കൈമാറിയിരുന്നു.
@ ഘനി പ്രസിഡന്റായിരിക്കുന്നിടത്തോളം താലിബാൻ
അഫ്ഗാനുമായി ചർച്ച നടത്തില്ലെന്ന് ഇമ്രാൻ ഖാൻ
അഷ്റഫ് ഘനി പ്രസിഡന്റായി ഇരിക്കുന്നിടത്തോളം അഫ്ഗാനിസ്ഥാൻ സർക്കാരുമായി താലിബാൻ ആശയവിനിമയം നടത്തില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
വിദേശ മാദ്ധ്യമ പ്രവർത്തകരോട് ഇസ്ലാമാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 3–4 മാസങ്ങൾക്കു മുൻപ് അഫ്ഗാനിസ്ഥാൻ സർക്കാരുമായി ചർച്ച നടത്താൻ താലിബാനെ ഞാൻ നിർബന്ധിച്ചിരുന്നു. അഷറഫ് ഘനി പ്രസിഡന്റായി ഇരിക്കുന്നിടത്തോളം താലിബാൻ അഫ്ഗാൻ സർക്കാരുമായി ചർച്ചയ്ക്കു തയ്യാറാകില്ല എന്നതാണ് നിലവിലെ സാഹചര്യം– ഇമ്രാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |