സംഘത്തിൽ രണ്ട് അഫ്ഗാൻ എം.പിമാരും
400 ലേറെ പേർ ഇപ്പോഴും അഫ്ഗാനിൽ
ഇന്ത്യയിലേക്ക് ദിവസം രണ്ടു വിമാന സർവീസ്
ന്യൂഡൽഹി: താലിബാൻ നിയന്ത്രണമേറ്റെടുത്തതോടെ ഭീതി പടർന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് അമ്പതോളം മലയാളികളടക്കം 390 പേരെ പല വിമാനങ്ങളിലായി ഇന്നലെ ഡൽഹിയിലെത്തിച്ചു. 107 ഇന്ത്യക്കാരടക്കം 168 പേരുമായി വ്യോമസേനാ വിമാനം ഇന്നലെ രാവിലെ ഉത്തർപ്രദേശിലെ ഹിൻഡൻ വിമാനത്താവളത്തിലിറങ്ങി. അഫ്ഗാൻ സർക്കാരിൽ എം.പിമാരായിരുന്ന സിക്ക് വംശജരായ അനാർക്കലി ഹോനായറും നരേന്ദ്ര സിംഗ് ഖൽസയും ഉൾപ്പെടെ ഹിന്ദു- സിക്ക് വംശജരായ 23 അഫ്ഗാൻ പൗരൻമാരും പാസ്പോർട്ടില്ലാത്ത ഒരു കൈക്കുഞ്ഞും ഇതിൽപ്പെടും.
രണ്ട് നേപ്പാൾ സ്വദേശികളടക്കം 87പേരെ കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ താജിക്കിസ്ഥാൻ തലസ്ഥാനമായ ദുബാൻബേയിലെത്തിച്ച ശേഷം പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ പുലർച്ചയോടെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. യു.എസ്- നാറ്റോ സഖ്യസേനാ വിമാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിൽ എത്തിച്ച 135 പേരെയും അതിനിടയിൽ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു.
യു.എസ്, ഖത്തർ, തജിക്കിസ്ഥാൻ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇവരിൽ പലരെയും മോചിപ്പിച്ച്
നാട്ടിലെത്തിച്ചത്. ജീവിതം കൈവിട്ട അവസ്ഥയിൽ നിന്ന് രക്ഷാതീരമണഞ്ഞ ആശ്വാസത്തിലായിരുന്നു എല്ലാവരും. 400ൽ അധികം പേർ ഇനിയും അവിടെ കുടുങ്ങിക്കിടപ്പുണ്ട്. ദിവസം രണ്ടു വിമാനങ്ങൾ വീതം സർവീസ് നടത്താൻ യു.എസ് സേന അനുമതി നൽകിയതിനാൽ, വരും ദിവസങ്ങളിൽ അവരെയും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡൽഹിയിലെത്തിയ മലയാളികളിൽ പലരും നാട്ടിലേക്ക് തിരിച്ചു. ഗുരുദ്വാരകളിൽ താമസിപ്പിച്ചിരിക്കുന്ന അഫ്ഗാൻ പൗരൻമാരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. എല്ലാവരെയും ആർ.ടി-പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് മാറ്റിയത്.
വിതുമ്പിക്കരഞ്ഞ് അഫ്ഗാൻ എം.പി
ഇന്നലെ രാവിലെ 168 അംഗ സംiഘത്തോടൊപ്പമെത്തിയ അഫ്ഗാൻ എം.പി നരേന്ദ്ര സിംഗ് ഖൽസ,
ഹിൻഡൻ വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകർക്കു മുൻപിൽ വിതുമ്പി .തങ്ങൾ കഴിഞ്ഞ 20 വർഷം അഫ്ഗാനിൽ ഉണ്ടാക്കിയതെല്ലാം വെറും പൂജ്യമായെന്ന് പറഞ്ഞ അദ്ദേഹം, ജീവൻ രക്ഷിച്ച ഇന്ത്യൻ സർക്കാരിന് നന്ദി പറഞ്ഞു. അവിടെ കുടുങ്ങിയ മറ്റ് ഇന്ത്യൻ വംശജരുടെയും ജീവൻ അപകടത്തിലാണ്. അഫ്ഗാൻ പൗരൻമാരാണെങ്കിലും ഹിന്ദുസ്ഥാനികളായാണ് അവർ അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അനുദിനം വഷളായി വരുകയാണെന്ന് തിരിച്ചെത്തിയ മലയാളികടക്കമുള്ളവർ പറഞ്ഞു.
ഇന്ത്യൻ സംഘത്തെ വളഞ്ഞ് താലിബാൻ
ശനിയാഴ്ച കാബൂൾ വിമാനത്താവളത്തിനു വെളിയിൽ മലയാളികളടക്കം 150ഒാളം പേരെ താലിബാൻ സൈന്യം തടഞ്ഞത് പരിഭ്രാന്തിക്കിടയാക്കി. വിമാനത്താവളത്തിന് വെളിയിൽ നാട്ടുകാർ തടിച്ചുകൂടുന്നതിനാൽ കാവൽ നിൽക്കുന്ന താലിബാൻകാർ രേഖകൾ പരിശോധിച്ച ശേഷമാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്. ഇന്ത്യക്കാരെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രേഖകൾ പരിശോധിച്ചശേഷം വിട്ടയച്ചിരുന്നു.
മലയാളികൾ ഉൾപ്പെടെ എല്ലാവരെയും തിരിച്ചുകൊണ്ടുവരാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മടങ്ങാൻ കാത്തിരിക്കുന്ന അഞ്ഞൂറോളം പേരെ സുരക്ഷിതരായി കൊണ്ടുവരും. അഫ്ഗാനിസ്ഥാനിൽ ജയിൽ മോചിതരായ ഐ.എസ്.പ്രവർത്തകരുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പക്കലില്ല.
വി.മുരളീധരൻ,
കേന്ദ്രവിദേശകാര്യ സഹമന്ത്രി
മലയാളികൾ ഉൾപ്പെടെയുളളവരെ രക്ഷപ്പെടുത്താനും അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനും പ്രധാനമന്ത്രി സ്വീകരിച്ച നടപടികൾ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. സഹായം ആവശ്യമുള്ള മലയാളികൾ നോർക്ക റൂട്ട്സിനേയോ, ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സെല്ലിലോ ബന്ധപ്പെടണം.
പിണറായി വിജയൻ,
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |