ബീജിംഗ് :ഷി ജിൻപിംഗ് ചിന്തകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ചൈന. ചൈനയിലെ യുവജനങ്ങൾക്കിടയിൽ മാര്‍ക്‌സിസ്റ്റ് വിശ്വാസം ഉറപ്പിക്കാനായാണിത്. ഇത് സംബന്ധിച്ച് ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച മാർഗനിർദ്ദേശം പുറത്തിറക്കി. ഒരു പുതിയ യുഗത്തിന് വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം എന്ന പേരിൽ അറിയപ്പെടുന്ന ഷി ജിൻപിംഗ് ചിന്തകൾ പ്രൈമറി തലം മുതൽ സർവകലാശാല തലം വരെ പഠിപ്പിക്കാനാണ് തീരുമാനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ലേഖനങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ നയങ്ങളും ആശയങ്ങളുമാണിത്.
2017ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം നാഷണൽ കോൺഗ്രസിലാണ് ഷി ജിൻപിംഗ് ചിന്തകൾ സംബന്ധിച്ച് ആദ്യ പരാമർശം ഉണ്ടായത്. 2018ൽ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി. കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കാനും ദേശസ്‌നേഹം വളർത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. പുതുയുഗത്തിലേക്കു ചൈനയെ നയിക്കാൻ സഹായകമാകുന്ന സോഷ്യലിസ്റ്റ് ചിന്തകളാണ് സിദ്ധാന്തത്തിന് അടിസ്ഥാനം.
ഷി ചിന്തകളെക്കുറിച്ച് പഠിക്കാൻ 20 സർവകലാശാലകൾ ഇതിനകം ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വിദ്യാർത്ഥികൾക്ക് ചൈനയെ കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും ആത്മവിശ്വാസം കൂട്ടുന്നതാണ് സിദ്ധാന്തമെന്നാണ് വിലയിരുത്തൽ. 2012ൽ അധികാരത്തിലെത്തിയത് മുതൽ വ്യവസായം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള നടപടികളാണ് ജിൻപിംഗ് സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |