ടൊക്യോ : മലിനമായതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിൻവലിച്ച ബാച്ചുകളിലെ മോഡേണ വാക്സിൻ സ്വീകരിച്ച് ജപ്പാനിൽ രണ്ട് യുവാക്കൾ മരിച്ചു. മൊഡേണ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച മുപ്പതിനടുത്ത് പ്രായമുള്ള യുവാക്കളാണ് ദിവസങ്ങൾക്കകം മരണത്തിനു കീഴടങ്ങിയത്. മരണകാരണത്തെ പറ്റി വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ വാക്സിൻ കാരണമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മൊഡേണ കമ്പനിയും ജപ്പാനിലെ ഉൽപാദകരായ ടാകിഡയും പറഞ്ഞു. ചില വാക്സിൻ സാമ്പിളുകളിൽ ശരീരത്തിന് ഹാനികരമായ ലോഹ സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ജപ്പാൻ മൊഡേണ വാക്സിൻ ഉപയോഗം താത്ക്കാലികമായി നിറുത്തി വച്ചിരുന്നു. 863 വാക്സിൻ കേന്ദ്രങ്ങൾക്കയച്ച 16.3 ലക്ഷം മൊഡേണ വാക്സിനുകളാണ് ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയത്.
രാജ്യത്ത് ഫൈസർ വാക്സിൻ സ്വീകരിച്ച നിരവധി പേരുടെ മരണവും റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും വിശദമായ പരിശോധനകളിൽ വാക്സിനുമായി ബന്ധം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. അതേ സമയം രാജ്യത്ത് 12 മുതൽ 17 വയസ്സുവരെ പ്രായമുള്ളവർക്ക് മൊഡേണ വാക്സിൻ നൽകാൻ കാനഡ അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |