കാബൂൾ : അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതോടെ ജീവൻ രക്ഷിക്കാൻ ബ്രിട്ടീഷ് സൈനികർ വേഷം മാറി സഞ്ചരിച്ചെന്ന് റിപ്പോർട്ട്. താലിബാന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ബ്രിട്ടിഷ് കമാൻഡോകൾ ബുർഖ ധരിച്ച് സ്ത്രീകളായി അഭിനയിച്ചാണ് വിമാനത്താവളത്തിലെത്തിയത്. അഫ്ഗാൻ സുരക്ഷാ സേനയിലെ അംഗങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന കമാൻഡോകൾക്കാണ് ഗത്യന്തരമില്ലാതെ പെൺവേഷം കെട്ടി ജീവൻ രക്ഷിക്കേണ്ടി വന്നത്.അഫ്ഗാനിലെ ബ്രിട്ടിഷ് താവളത്തിൽ നിന്ന് ടാക്സിയിലാണ് ബുർഖ ധരിച്ച് 20 പേരുടെ സൈനിക യൂണിറ്റ് കാബൂൾ വിമാനത്താവളത്തിലേക്ക് തിരിച്ചത്. ബുർഖ ധരിച്ചതിനു പുറമെ സംശയം തോന്നാതിരിക്കാൻ വാഹനത്തിൽ താലിബാൻ പതാകയും കെട്ടിയിരുന്നു. സ്ഥിതിഗതികൾ മോശമായതിനാൽ രക്ഷാദൗത്യത്തിന് ഹെലികോപ്റ്ററുകൾ ലഭ്യമല്ലെന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് റോഡ് മാർഗം സാഹസികമായി യാത്ര നടത്തിയത്. നിരവധി ചെക്ക്പോസ്റ്റുകളിൽ കാവലുണ്ടായിരുന്ന താലിബാൻ തീവ്രവാദികളുടെ കണ്ണ് വെട്ടിച്ചായിരുന്നു യാത്ര. സുരക്ഷിത മാർഗം കണ്ടെത്താൻ അവർ അഫ്ഗാൻ തീവ്രവാദ വിരുദ്ധ പൊലീസിന്റെ സഹായവും തേടി. വിവിധ നിറങ്ങളിലുള്ള ബുർഖകൾ ധരിച്ച ഇവർ സ്വയരക്ഷാർത്ഥം കുറച്ച് ആുധങ്ങൾ ബുർഖകൾ കൊണ്ട് മൂടി വച്ചിരുന്നു. യു.എസ് സൈന്യത്തിന്റെ അധീനതയിലുണ്ടായിരുന്ന കാബൂൾ വിമാനത്താവളത്തിലെത്തിയ ഇവർ ഏറെ പണിപ്പെട്ടാണ് വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്. ബുർഖ മാറ്റി രേഖകൾ കാട്ടി യു.എസ് സൈനികരെ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ഇവർക്ക് പ്രവേശനാനുമതി ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |