കാബൂൾ : 9/11 ഭീകരാക്രമണ വാർഷിക ദിനത്തിൽ കാബൂളിൽ താലിബാനെ പിന്തുണച്ച് സ്ത്രീകൾ നടത്തിയ മാർച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇങ്ങനെയുള്ള താലിബാൻ അനുകൂല പ്രകടനം നടത്താൻ രാജ്യത്തെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ താലിബാൻ തീവ്രവാദികൾ നിർബന്ധിക്കുന്നതായി റിപ്പോർട്ട്. താലിബാൻ രാജ്യത്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ തലസ്ഥാനമായ കാബൂളുൾപ്പെടെ പല പ്രദേശങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഫ്ഗാൻ വനിതകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ശനിയാഴ്ച താലിബാൻ അനുകൂല പ്രകടനവുമായി ദേഹം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളണിഞ്ഞ് കാബൂളിൽ സ്ത്രീകൾ തെരുവിലിറങ്ങിയത്. എന്നാൽ ക്ലാസ്മുറികളിലെത്തിയ താലിബാൻ തീവ്രവാദികൾ സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ശരീരം മുഴുവൻ മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങൾ വിതരണം ചെയ്ത ശേഷം താലിബാന് അനുകൂല പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ചില്ലെങ്കിൽ സർവകലാശാലയിൽ നിന്ന് പുറത്താക്കുമെന്നും രാജ്യത്ത് മറ്റൊരു സർവകലാശാലയിലും പഠിക്കാനാനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതി.
അഫ്ഗാനിൽ വിദ്യാർത്ഥിനികൾക്ക് സർവകലാശാലകളിൽ പ്രത്യേക ക്ലാസ് മുറികളായിരിക്കുമെന്ന് താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബഖി ഹഖാനി അറിയിച്ചിരുന്നു.
ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ ആൺകുട്ടികൾ ഉള്ള ക്ലാസ് മുറികളിൽ പെൺകുട്ടികൾക്ക് ഇരിക്കേണ്ടി വന്നാൽ കർട്ടൻ ഉപയോഗിച്ച് രണ്ടായി വേർതിരിച്ചിരിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |