കാബൂൾ : കാബൂളിലെ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥർ ജോലിക്ക് വരേണ്ടെന്ന് താലിബാൻ. വനിതാ ജീവനക്കാർ വീടുകളിൽ തുടരണമെന്നും അവരെ പിരിച്ചു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കാബൂളിലെ താലിബാൻ മേയർ ഹംദുല്ലാ നൊമാനി അറിയിച്ചു. എന്നാൽ പുരുഷൻമാർക്കു ചെയ്യാനാകുന്ന ജോലിയാണെങ്കിൽ പിന്നെ വനിതകൾ ജോലിക്കു പ്രവേശിക്കേണ്ടതില്ലെന്ന് താലിബാൻ മേയർ കൂട്ടിച്ചേർത്തു. ചില പ്രത്യേക ജോലികൾ ചെയ്യുന്ന സ്ത്രീകൾക്ക് നിയമം ബാധകമല്ലെന്നും മേയർ അറിയിച്ചു. വനിതകളുടെ ശുചിമുറിയിൽ പുരുഷൻമാർക്കു പ്രവേശമില്ലാത്തതിനാൽ ശുചിമുറി വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന വനിതകൾക്ക് നിയമം ബാധകമല്ല. കാബൂൾ നഗരസഭയിൽ ജോലി ചെയ്യുന്നവരിൽ മൂന്നിലൊന്ന് പേർ വനിതകളാണെന്നാണ് റിപ്പോർട്ട്.
അതേസമയം താലിബാന് കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് അഫ്ഗാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മിഷൻ പറയുന്നു. തങ്ങളുടെ കെട്ടിടങ്ങളും വാഹനങ്ങളും കംപ്യൂട്ടറുകളും താലിബാൻ പിടിച്ചെടുത്തതായും അവർ കൂട്ടിച്ചേർത്തു.
താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ പല സ്ഥാപനങ്ങളിൽ നിന്നും വനിതാ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ടിരുന്നു. 1990 കളിലെ താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നു കൊണ്ടിരുന്നത്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവസരം ഒരുക്കുമെന്നും താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ താലിബാൻ അധികാരമേറ്റെടുത്തപ്പോൾ തന്നെ വനിതകൾ തത്ക്കാലത്തേക്കു വീടുകളിൽ തുടരണമെന്ന് ഉത്തരവിറക്കിയിരുന്നു. സുരക്ഷാ ഭീഷണി നിലനില്ക്കുന്നതിനാലാണിതെന്നും സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ തിരികെ ജോലിയിൽ പ്രവേശിക്കാനാകും എന്നായിരുന്നു വാഗ്ധാനം. എന്നാൽ ഇവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് പിന്നീട് താലിബാൻ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായില്ല. നിലവിൽ അഫ്ഗാനിലെ സെക്കന്ററി സ്‌കൂളുകൾ തുറന്നെങ്കിലും ആൺകുട്ടികളെയും അധ്യാപകരെയും മാത്രമാണ് പ്രവേശിക്കാൻ അനുവദിച്ചത്. പെൺകുട്ടികൾക്കുള്ള സ്‌കൂളുകൾ തുറക്കുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കുകയാണെന്നാണ് താലിബാൻ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |