ബെർലിൻ: കൊവിഡ് വാക്സിനെടുക്കാത്തവർക്ക് ആസ്ട്രിയയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. രാജ്യത്ത് 20 ലക്ഷത്തോളം പേർ വാക്സിൻ സ്വീകരിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് ജോലിക്ക് പോകാനും ഭക്ഷണം വാങ്ങാനും മാത്രമാണ് പുറത്തിറങ്ങാൻ അനുമതിയുള്ളത്. ഇവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനാവില്ല.എന്നാൽ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ലോക്ക്ഡൗൺ ബാധകമല്ല. നിയന്ത്രണങ്ങൾക്ക് ഇന്നലെ മുതൽ തുടക്കമായി. ചുരുക്കത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്നിനൊടും വീട്ടിലിരിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. പൊലീസ് പരിശോധന ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു.
പശ്ചിമ യൂറോപ്പിൽ ഏറ്റവും കുറവ് വാക്സിൻ വിതരണം നടത്തിയ രാജ്യങ്ങളിലൊന്നാണ് ആസ്ട്രിയ. 65% പേർ മാത്രമാണ് ഇവിടെ രണ്ട് ഡോസും സ്വീകരിച്ചത്. യൂറോപ്പിൽ കൊവിഡ് വ്യാപന നിരക്ക് ഏറ്റവും ഉയർന്ന രാജ്യങ്ങളിലൊന്നും ആസ്ട്രിയയാണ്. ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോൾ 100,000 ൽ 800 പേർക്കെന്ന നിരക്കിലാണ് ഇവിടെ രോഗ വ്യാപനം.
ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ നിറയുകയാണെന്നും രണ്ടാഴ്ചക്കകം കാര്യങ്ങൾ കൈവിട്ട് പോകുമെന്നും വിയന്ന മെഡിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസറായ ഇവാ ഷെറൺഹാമർ പറഞ്ഞു.
പ്രതിഷേധവുമായി ജനങ്ങൾ
അതേസമയം സർക്കാർ നടപടികൾക്കെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധം ആരംഭിച്ചു. സർക്കാരിന്റെ നടപടി രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കുമെന്നാണ് തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടി പറയുന്നത്.
‘ഞങ്ങളുടെ ശരീരം, ഞങ്ങളുടെ സ്വാതന്ത്യം’ എന്ന ബോർഡ് ഉയർത്തി പിടിച്ച് നിരവധി പേരാണ് വിയന്നയിലെ ചാൻസലറിക്ക് പുറത്ത് തടിച്ച് കൂടിയത്.
നിയന്ത്രണങ്ങളെ നിസാരമായി കാണരുത്. അനിവാര്യമായതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് -
ആസ്ട്രിയൻ ചാൻസലർ അലക്സാണ്ടർ
ഷാലെൻബർഗ്
യൂറോപ്പിൽ ആശങ്കയായി വീണ്ടും കൊവിഡ്
പല യൂറോപ്യൻ രാജ്യങ്ങളും കൊവിഡിനെ തടയാൻ കടുത്ത നിയന്ത്രങ്ങൾ സ്വീകരിക്കുകയാണ്. യൂറോപ്പ് വീണ്ടും രോഗവ്യാപനത്തിന്റെ കേന്ദ്രമാവുന്നു എന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ നൽകുന്ന സൂചന. ലോകത്തെ പകുതിയിലേറെ കൊവിഡ് രോഗികളും യൂറോപ്പിലാണ്. കഴിഞ്ഞ ദിവസം നെതർലൻഡ്സ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 82 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചിട്ടും മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ ആണ് രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനവും മരണവും ഉയർന്ന നിരക്കിലുള്ള ബ്രിട്ടനിൽ തിരക്കേറിയ ഇടങ്ങളിൽ മാസ്ക്ധാരണമടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം ഇത് വരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ആസ്ട്രിയയിൽ നിന്നും വരുന്നവർ ക്വറന്റൈനിൽ പ്രവേശിക്കണമെന്ന് ജർമ്മനി നിർദ്ദേശിച്ചിട്ടുണ്ട്.
50% ജനങ്ങൾ രണ്ട് സോഡും സ്വീകരിച്ച ലാത്വിയയിൽ കഴിഞ്ഞ മാസം ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച നിയമനിർമ്മാതാക്കളെ വോട്ടിംഗിൽ നിന്നും സംവാദങ്ങളിൽ നിന്നും അടുത്ത വർഷം പകുതി വരെ വിലക്കുകയും ചെയ്തിട്ടുണ്ട്. 35% ശതമാനം മാത്രം വാക്സിനേഷൻ നിരക്കുള്ള റഷ്യയിലെ മോസ്‌കോയിൽ ഒക്ടോബർ അവസാനത്തോടെ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിരുന്നു. അതേസമയം, സിംഗപ്പൂരിൽ വാക്സിൻ സ്വീകരിക്കാത്തവർ ഡിസംബറോടെ ചികിത്സാ ചിലവുകൾ സ്വയം വഹിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
ലോകത്താകെ രോഗികൾ - 254,156,245
മരണം - 5,118,177
രോഗവിമുക്തർ - 229,820,602
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |