അബുദാബി : പ്രവാസികളുടെ പറുദീസയെന്നറിയപ്പെടുന്ന യു.എ.ഇയ്ക്ക് അമ്പത് വയസ്. രാജ്യത്തിന്റെ ദേശീയ ദിനത്തെ വർണാഭമായ ഒട്ടേറെ ആഘോഷ പരിപാടികളോടെയാണ് യു.എ.ഇ ജനത വരവേറ്റത്. വിവിധ രാജവംശങ്ങൾക്ക് കീഴിൽ നാട്ടുരാജ്യങ്ങളായിരുന്ന ഏഴ് ഭൂപ്രദേശങ്ങളാണ് അമ്പത് വർഷംമുമ്പ് 1971 ഡിസംബർ 2 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) എന്ന പേരിൽ രൂപമെടുത്തത്. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഈ ദിവസം ദേശീയ ദിനമായി യു.എ.ഇ നിവാസികൾ ആഘോഷിക്കുന്നത്. കൊവിഡ് മൂലം ഹത്തയിൽ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ വിവിധ ചാനലുകൾ പരിപാടി തത്സമയം സംപ്രേക്ഷണം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും ദേശീയ പതാകയുടെ നിറത്തിൽ അലങ്കരിച്ചിരിക്കുകയാണ്.
ബുർജ് ഖലീഫ, പാം ജുമൈറ, ബുർജ് അൽ അറബ്, അബുദാബി യാസ് ഐലൻഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം വിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. ദേശീയ ദിനം പ്രമാണിച്ച് ഇന്നലെ ദുബായിൽ നടക്കുന്ന എക്സ്‌പോ സൗജന്യമായി കാണാൻ സന്ദർശകർക്ക് അവസരമൊരുക്കിയിരുന്നു. ഇന്നലെ രാവിലെ അൽവസ്‌ൽ പ്ലാസയിൽ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഏഴ് എമിറേറ്റുകളിലെ കലാകാരൻമാർ അണിനിരക്കുന്ന പ്രത്യേക പരിപാടിയും യു.എ.ഇ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ആഘോഷ പരിപാടികളുടെ മാറ്റു കൂട്ടി. രാത്രിയിൽ അൽവസ്‌ൽ പ്ലാസയിൽ യു.എ.ഇ യുടെ ചരിത്രം വിളിച്ചോതുന്ന 'ജേർണി ഫ് ദ് 50' ഷോയും വർണാഭമായ വെടിക്കെട്ടും അരങ്ങേറി.
രാജ്യപുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിർണായകം :യു.എ.ഇ
യു.എ.ഇ യുടെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ പ്രവാസികളുടെ പങ്ക് അനുസ്മരിച്ച് യു.എ.ഇ ഭരണാധികാരി. അബുദാബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പ്രവാസികൾക്ക് നന്ദി അറിയിച്ചത്.
രാജ്യത്തിന്റെ 50 വർഷത്തെ വളർച്ചയിലും വിജയത്തിലും യുഎഇയെ സ്വന്തം നാടായി കാണുന്ന മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തമുണ്ടെന്ന് ശെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വിജയ പാതയിലേക്ക് നയിക്കാൻ ആ രാജ്യത്തിലെ ജനങ്ങൾ മാത്രം വിചാരിച്ചാൽ സാധ്യമാവില്ല. അതിന് പുറത്തു നിന്നുള്ളവരുടെ കൂടി സഹായം അനിവാര്യമാണ്. രാജ്യത്തിന്റെ കഴിഞ്ഞ 50 വർഷത്തെ യാത്രയിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
രാജ്യത്തുള്ള വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും ഒത്തൊരുമയുമാണ് ഏറ്റവും വലിയ ശക്തി സ്രോതസെന്ന് അദ്ദേഹം പറഞ്ഞു. അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ ഭാവിയിലേക്കുള്ള ഏറ്റവും വലിയ പ്രതീക്ഷയും അതു തന്നെയാണ്. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികരെയും ദേശീയ ദിനത്തിൽ അദ്ദേഹം അനുസ്മരിച്ചു.
യു.എ.ഇ യും പ്രവാസികളും
നിലവിൽ 34 ലക്ഷത്തോളം ഇന്ത്യക്കാർ യു.എ.ഇയിലുണ്ട്. ഇതിൽ 17 ലക്ഷത്തിലേറെ പേർ മലയാളികളാണ്. യു.എ.ഇ ജനതയുടെ എൺപതുശതമാനത്തിലേറെയും പ്രവാസികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |