കെയ്റോ : കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകനായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിക്ക് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കോടതി. സെയ്ഫിനെ അയോഗ്യനാക്കാനുള്ള രാജ്യത്തെ ഉന്നത തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം കോടതി റദ്ദാക്കി.പ്രതിഷേധക്കാർക്കെതിരെ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട ശിക്ഷാവിധികൾ ചൂണ്ടിക്കാട്ടി ലിബിയയുടെ ഉന്നത ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി കഴിഞ്ഞയാഴ്ച അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ സെയ്ഫ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിക്കാനായി ജഡ്ജിമാർ കോടതിയിൽ പ്രവേശിക്കുന്നത് സർക്കാർ പിന്തുണയോടെ അക്രമിസംഘം തടഞ്ഞെങ്കിലും സുരക്ഷാഭീഷണി അവഗണിച്ച് ജഡ്ജിമാർ കോടതിയിലെത്തി വിധി പുറപ്പെടുവിക്കുകയായിരുന്നു. വിധിയെ സെയ്ഫ് സ്വാഗതംചെയ്തു. ഈ മാസം 24നാണ് ലിബിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |