ബീജിംഗ് : ഉയ്ഗുർ വംശജർക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്ന ചൈനീസ് ഭരണകൂടത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് സിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഇറക്കുമതി നിറുത്തി വയ്ക്കുമെന്ന് യുഎസ്. ഈ പ്രദേശത്തെ വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ ചൂഷണം നടക്കുന്നില്ലെന്ന് തെളിയിക്കുന്നതു വരെ ഇറക്കുമതി നിർത്താൻ യു.എസ് കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ട്. ഇതു കൂടാതെ ചൈനയിലെ അക്കാഡമി ഒഫ് മിലിട്ടറി മെഡിക്കൽ സയൻസസ്, ബയോടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്ന 11 ചൈനീസ് സ്ഥാപനങ്ങൾ എന്നിവക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോൺ നിർമാതാക്കൾ, ബയോടെക് ആൻഡ് സർവയലൻസ് കമ്പനി തുടങ്ങിയവയെല്ലാം നിരോധനത്തിന്റെ പരിധിയിൽപ്പെടും. സിൻജിയാങ് മേഖലയിലെ പഞ്ഞി, ഗ്ലൗസ്, തക്കാളി ഉൽപ്പന്നങ്ങൾ തുടങ്ങിയവയെല്ലാം നിർബന്ധിത തൊഴിലിലൂടെ ഉത്പ്പാദിപ്പിക്കുന്നവയാണെന്നാണ് യു.എസ് വാദം. പ്രദേശത്തെ ഖനികളിലും ഉയ്ഗുർ വംശജർ അടിമപ്പണിക്ക് വിധേയരാകുന്നുണ്ടെന്ന് അമേരിക്ക ആരോപിച്ചു.
എന്നാൽ യു.എസിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഭീകരവാദത്തെ നേരിടുന്നതിനാവശ്യമായ നടപടികൾ മാത്രമാണ് സ്വീകരിക്കുന്നതെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |