നെയ്റോബി : ലോക പ്രശസ്ത കെനിയൻ പരിസ്ഥിതി പ്രവർത്തകനും ഫോസിൽ ഗവേഷകനുമായ റിച്ചാർഡ് ലീക്കി ( 77 ) അന്തരിച്ചു. മനുഷ്യരാശിയുടെ പരിണാമം ആഫ്രിക്കയിലാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ നിർണായകമായിരുന്നു.
ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരുമായിരുന്ന ലൂയിസ് - മേരി ലീക്കി ദമ്പതികളുടെ മൂന്ന് ആൺ മക്കളിൽ രണ്ടാമത്തെയാളാണ്. മാതാപിതാക്കളുടെ ഗവേഷണങ്ങളിൽ ആകൃഷ്ടനായ റിച്ചാർഡ് മനുഷ്യ പൂർവികരും മനുഷ്യരുമടങ്ങുന്ന ജന്തുവർഗങ്ങളുടെ ഫോസിലുകളെ സംബന്ധിച്ച പഠനശാഖയായ ' പാലിയോആന്ത്രപോളജിയെ തന്റെ മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു.
മനുഷ്യന്റെ
പൂർവികരെ തേടി
സഫാരി ഗൈഡിംഗിലൂടെ ഔദ്യോഗിക ജീവിതമാരംഭിച്ച ലീക്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത് 23ാം വയസിൽ ലഭിച്ച റിസർച്ച് ഗ്രാന്റായിരുന്നു. വടക്കൻ കെനിയയിലെ ടർക്കാന തടാക തീരങ്ങളിൽ ഖനനം നടത്താൻ നാഷണൽ ജോഗ്രഫിക് സൊസൈറ്റി നൽകിയ അനുമതിയായിരുന്നു അത്. 1972ൽ ഹോമോ ഹാബിലിസിന്റെയും ( 1.9 ദശലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്നു ) 1975ൽ ഹോമോ ഇറക്റ്റസിന്റെയും ( 1.6 ദശലക്ഷം വർഷം പഴക്കം ) തലയോട്ടികൾ കണ്ടെത്തിയതോടെ മനുഷ്യപരിണാമത്തിന്റെ വേരുകൾ തേടിയുള്ള പര്യവേഷണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
1984ൽ ' ടർക്കാന ബോയ് " എന്നറിയപ്പെടുന്ന ഹോമോ ഇറക്റ്റസ് അസ്ഥികൂടത്തെ കണ്ടെത്തിയത് ലീക്കിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി. 1.5 - 1.6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ടർക്കാന ബോയ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പൂർണമായ ആദ്യകാല മനുഷ്യപൂർവിക അസ്ഥികൂടമാണ്.
1980കളുടെ അവസാനം കൊമ്പുകൾക്ക് വേണ്ടി ആഫ്രിക്കൻ ആനകളെ വേട്ടയാടലിനെതിരെ ലീക്കി ശബ്ദമുയർത്തി. 1989ൽ വൈൽഡ് ലൈഫ് സർവീസിന്റെ ചെയർമാനായി. ആ വർഷം അദ്ദേഹം 12 ടൺ ആനക്കൊമ്പുകൾ കൂട്ടിയിട്ട് കത്തിച്ചത് ലോകശ്രദ്ധ നേടി.
1933ൽ അദ്ദേഹം സഞ്ചരിച്ചിരുന്ന സെസ്ന ചെറുവിമാനം തകർന്നുവീണെങ്കിലും രക്ഷപ്പെട്ടു. രണ്ട് കാലുകളും നഷ്ടമായി. പിന്നീട് കൃത്രിമക്കാലുകളോടെ ജീവിച്ച അദ്ദേഹം 1998ൽ കെനിയൻ സിവിൽ സർവീസിന്റെ തലപ്പത്തെത്തി. 2015ൽ ചെയർമാനായി കെനിയൻ വൈൽഡ് ലൈഫ് സർവീസിൽ വീണ്ടും തിരിച്ചെത്തി. ബ്രിട്ടീഷ് പാലിയോആന്ത്രപോളജിസ്റ്റ് മീവ് ലീക്കിയാണ് ഭാര്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |