ഒട്ടാവ : കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് പുതിയ ഹെൽത്ത് ടാക്സ് ഏർപ്പെടുത്താൻ ഒരുങ്ങി കനേഡിയൻ പ്രവിശ്യയായ ക്യൂബെക്. ഒമിക്രോൺ കേസുകൾ കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നികുതി നിലവിൽ വരുന്നതോടെ ഇത്തരമൊരു നീക്കം നടത്തുന്ന ലോകത്തെ ആദ്യ നഗരമായി മാറും ക്യൂബെക്. ക്യൂബെകിൽ പത്ത് ശതമാനത്തോളം പേർ ഇതുവരെ വാക്സിനേഷന് വിധേയമായിട്ടില്ല. വാക്സിൻ എടുക്കാത്തവരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ള കൊവിഡ് രോഗികളിൽ പകുതിയും.
അതേ സമയം, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് പുതിയ നിയമം ബാധകമാകില്ല. 80 ലക്ഷത്തോളം വരുന്ന ക്യൂബെകിലെ ജനസംഖ്യയിൽ 2,742 പേർ നിലവിൽ ആശുപത്രിയിലാണ്. ഇതിൽ 255 പേർ ഐ.സി.യുകളിലാണ്. സമീപ പ്രവിശ്യയായ ഒന്റേറിയോയിലും ആശുപത്രി കേസുകൾ കുത്തനെ ഉയരുകയാണ്. ക്യൂബെകിൽ രാത്രികാല കർഫ്യൂവും കൂട്ടംചേരൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു. മദ്യം, കഞ്ചാവ് ( നിയമവിധേയം ) എന്നിവ ലഭ്യമാകുന്ന റീട്ടെയിൽ കടകളിൽ വാക്സിനെടുക്കാത്തവരെ പ്രവേശിപ്പിക്കില്ലെന്ന് അടുത്തിടെ പ്രവിശ്യ ഭരണകൂടം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |