ലണ്ടൻ: ബ്രിട്ടീഷ് ധനകാര്യമന്ത്രിയായ റിഷി സുനാകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. നേരത്തെയും സമാന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
നാൽപ്പത്തിരണ്ടുകാരിയായ അക്ഷതയ്ക്ക് ഇൻഫോസിസിൽ നൂറു കോടിയിലധികം ഡോളർ വിലമതിക്കുന്ന ഓഹരിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്റ്റോക് എക്സേഞ്ചുകൾക്ക് കമ്പനി കൈമാറുന്ന വിവരമനുസരിച്ചാണിത്. സൺഡേ ടൈംസിന്റെ 2021ലെ ധനികരുടെ പട്ടികപ്രകാരം രാജ്ഞിയുടെ സമ്പത്ത് 460 ദശലക്ഷം ഡോളറാണ്. ഇൻഫോസിസിൽ 0.9% ഓഹരിയുള്ള അക്ഷതയ്ക്ക് ആ ഇനത്തിൽ കഴിഞ്ഞവർഷം മാത്രം 1.51 കോടി ഡോളർ (114.64 കോടി രൂപ) ഡിവിഡന്റ് ലഭിച്ചിരുന്നു.
അടങ്ങാതെ വിവാദം
ബ്രിട്ടനിൽ അക്ഷത നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുയർന്നതിനു പിന്നാലെയാണ് ഇൻഫോസിസിലെ ഓഹരി പങ്കാളിത്തം വീണ്ടും വാർത്തയായത്. ബ്രിട്ടിഷ് പൗരത്വം ഇല്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് അക്ഷത നികുതി നൽകാതിരുന്നതാണ് വിവാദമായത്. പിന്നീട്, തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. മുൻ വർഷങ്ങളിലെ നികുതിയും അക്ഷത അടയ്ക്കണമെന്നാണ് പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ആവശ്യം.
ബാധിക്കുന്നത് റിഷിയെ
പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയാകാൻ സാദ്ധ്യതയുള്ള വ്യക്തിയാണ് റിഷി സുനാക്.
പ്രസ്തുത വിവാദം റിഷിയുടെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കാം.
തന്നെ മോശക്കാരനാക്കാനുള്ള ശ്രമമാണിതെന്നാണ് റിഷിയുടെ പക്ഷം.
അക്ഷതയ്ക്ക് ഇൻഫോസിസിലും മറ്റ് ഇന്ത്യൻ കമ്പനികളിലും ഓഹരികളുള്ളതിനാൽ റിഷി ഇന്ത്യയ്ക്ക് അനർഹമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നുവെന്ന ആക്ഷേപം ബ്രിട്ടനിലുണ്ട്. ബ്രിട്ടനിൽ സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാർ വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്നാൽ, ശമ്പളക്കാർക്ക് അടുത്തിടെ നികുതി വർദ്ധിപ്പിച്ചതോടെ ധനമന്ത്രിയുടെ ഭാര്യയുടെ വിദേശ വരുമാനം മാദ്ധ്യമങ്ങൾ കുത്തിപ്പൊക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |