കാഠ്മണ്ഡു: ശ്രീലങ്കയ്ക്ക് പിന്നാലെ ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. ഇന്ധന ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഈ മാസം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസം അവധി നൽകുന്നതും ഇറക്കുമതി നിയന്ത്രണവും ഉൾപ്പെടെയുള്ള നടപടി സർക്കാർ സ്വീകരിച്ചേക്കുമെന്നാണ് വിവരം. രാജ്യത്തിന്റെ വിദേശ നാണ്യ കരുതൽ ശേഖരം കുറഞ്ഞു വരുന്നതിനാലും ഇന്ധന വില കുത്തനെ ഉയർന്നതിനാലും അതിനെ പ്രതിരോധിക്കാൻ നേപ്പാൾ സെൻട്രൽ ബാങ്കും നേപ്പാൾ ഓയിൽ കോർപ്പറേഷനുമാണ് ഈ മാർഗം സർക്കാരിനോട് നിർദ്ദേശിച്ചത്. വിനോദസഞ്ചാരവും പ്രവാസികൾ അയക്കുന്ന പണവുമാണ് നേപ്പാൾ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. എന്നാൽ കൊവിഡിനെ തുടർന്ന് ഇതിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ വിദേശനാണ്യകരുതൽ ശേഖരം കൂടുതലായി ഇറക്കുമതിക്കായി ചെലവാക്കേണ്ടി വന്നു. റഷ്യ -യുക്രെയിൻ യുദ്ധത്തെ തുടർന്ന് റഷ്യൻ എണ്ണയ്ക്കേർപ്പെടുത്തിയിരിക്കുന്ന ഉപരോധവും നേപ്പാളിനെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.
ഭക്ഷ്യവസ്തുക്കൾക്ക് 20 ശതമാനത്തിലേറെയാണ് വില കൂടിയത്. കൂടാതെ ഇന്ധനവില നാലിരട്ടിയായതോടെ ഒരു ലിറ്റർ പെട്രോളിന് 150 നേപ്പാൾ രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില.
അതേ സമയം സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് സർക്കാരുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് നേപ്പാൾ സെൻട്രൽ ബാങ്ക് ഗവർണർ മഹാപ്രസാദ് അധികാരിയെ ധനമന്ത്രി ജനാർദ്ദൻ ശർമ്മ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. ഇതോടൊപ്പം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ടുകളും ധനമന്ത്രി തളളിയിരുന്നു.
കരുതൽ നിക്ഷേപത്തിൽ വൻ ഇടിവ്
രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഏഴുമാസത്തിനുള്ളിൽ 16 ശതമാനം കുറഞ്ഞ് 1.17 ലക്ഷം കോടി നേപ്പാൾ രൂപയായി. ഇന്ധനമുൾപ്പെടെയുള്ള ഒട്ടു മിക്ക അവശ്യവസ്തുക്കളും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന നേപ്പാളിന് ഏതാനും മാസത്തേക്ക് മാത്രമേ ഇത് തികയുകയുള്ളൂ. അതോടൊപ്പം ചൈനയിൽ നിന്ന് ധാരാളം കടം വാങ്ങിക്കൂട്ടിയതും രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കടബാദ്ധ്യത മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയാണ്. എന്നാൽ ശ്രീലങ്ക നേരിടുന്നതു പോലെയുള്ള പ്രതിസന്ധിയുണ്ടാവാതിരിക്കാൻ മുൻകരുതൽ നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്ന് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കരുതൽ ശേഖരം നിലനിറുത്തുന്നതിന്റെ ഭാഗമായി ആഡംബര വസ്തുക്കൾ, സ്വർണം, എന്നിവയുടെ ഇറക്കുമതിയ്ക്ക് നേപ്പാൾ നിയന്ത്രണമേർപ്പെടുത്തിട്ടുണ്ട്. ഇതു കൂടാതെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്ത് താമസിക്കുന്ന നേപ്പാൾ പൗരന്മാരോട് രാജ്യത്തെ ബാങ്കുകളിൽ ഡോളർ നിക്ഷേപം നടത്താൻ സർക്കാർ അഭ്യർത്ഥിച്ചിരിക്കുകയാണ്.
വരുമാന മാർഗമായ പെട്രോളിന് സർക്കാർ നാലിരട്ടി വില ഉയർത്തി. ലിറ്ററിന് 150 നേപ്പാൾ രൂപയാണ് പെട്രോൾ വില. ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |