വത്തിക്കാൻ: ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപനം നടത്തിയതോടെ വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള ഇനി വിശുദ്ധരുടെ ഗണത്തിൽ. ഇന്ത്യയിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ രക്തസാക്ഷിയാണ്. വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായി 270 വർഷങ്ങൾക്കു ശേഷമാണ് വിശുദ്ധനായി ഉയർത്തപ്പെട്ടത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട 10 പേരുടെയും ജീവചരിത്രം മാർപ്പാപ്പ വായിച്ചു.
പ്രഖ്യാപന സമയത്ത് ആഹ്ളാദസൂചകമായി ഇന്ത്യയിലെ മുഴുവൻ ദേവാലയങ്ങളിലും മണികൾ മുഴക്കി. കോട്ടാർ സെന്റ് സേവ്യേഴ്സ് കത്തീഡ്രൽ ദേവാലയത്തിലും കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലും പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ ദേവാലയത്തിലും ദേവസഹായം പിള്ളയുടെ പേരിലുള്ള ചവല്ലൂർപോറ്റയിലെ പള്ളിയിലും പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. ദേവസഹായം പിള്ള രക്തസാക്ഷിത്വം വഹിച്ച തമിഴ്നാട്ടിലെ ആരുവായ്മൊഴിക്ക് സമീപമുളള കാറ്റാടി മലയിൽ തിരുസ്വരൂപത്തിൽ കിരീടധാരണവും ദിവ്യബലിയും ജ്വാലാപ്രയാണവും നടന്നു.
വത്തിക്കാനിലെ ചടങ്ങിൽ കേരളത്തിലെ കത്തോലിക്ക സഭാ മേലദ്ധ്യക്ഷന്മാർ, തമിഴ്നാട് മന്ത്രി മനോ തങ്കരാജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ ദേശീയ ആഘോഷം ജൂൺ 5ന് ഭൗതികശരീരം അടക്കം ചെയ്‌ത കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ നടക്കും.
ദേവസഹായം പിള്ള
1712 ഏപ്രിൽ 23ന് മാർത്താണ്ഡത്തിന് സമീപം നട്ടാലത്ത് ജനനം.
ആദ്യ പേര് നീലകണ്ഠപ്പിള്ള.
മാർത്താണ്ഡവർമ്മയുടെ സൈന്യത്തിൽ ഉന്നതപദവി.
യുദ്ധത്തിൽ തോറ്റ ഡച്ച് സൈന്യാധിപൻ ഡിലനോയിയെ തിരുവിതാംകൂർ
സൈന്യത്തെ പരിഷ്‌കരിക്കുന്നതിന്റെ ചുമതല മാർത്താണ്ഡവർമ്മ ഏൽപ്പിച്ചു.
അദ്ദേഹത്തിന്റെ സഹായിയായിരുന്നു.
ഡിലനോയിയിൽ നിന്ന് ക്രിസ്തുമതത്തെക്കുറിച്ചറിഞ്ഞു
1745 മേയ് 17ന് വടക്കാൻകുളം പള്ളിയിലെ ഈശോ സഭ വൈദികനായിരുന്ന
ജെ.പി.ബുട്ടാരിയിൽ നിന്ന് ജ്ഞാനസ്‌നാനം
1752 ജനുവരി 14ന് കാറ്റാടിമലയിൽ വെടിയേറ്റു മരിച്ചു
2012 ഡിസംബർ 2ന് വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |