കാബൂൾ:അഫ്ഗാനിസ്ഥാനിൽ നൂറിലധികം ഭീകരർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ.കുനാറിലും നഗർഹറിലുമായി ഭീകര സംഘടനകളായ ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ 11ലധികം ക്യാമ്പുകൾ അഫ്ഗാനിലുണ്ട്.
ഏട്ട് ക്യാമ്പുകൾ ജെയ്ഷെയുടേയും മൂന്നെണ്ണം ലഷ്കറെയുടേതുമാണെന്നാണ് വിവരം. അഫ്ഗാൻ ഭരിക്കുന്ന ഭീകര സംഘടനയായ താലിബാനും മൂന്ന് ക്യാമ്പുകൾ നിയന്ത്രിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്ന റിപ്പോർട്ടാണിത്. ലഷ്കറെ തയ്ബയും, ജെയ്ഷെ മുഹമ്മദും പാകിസ്ഥാൻ കേന്ദ്രമാക്കി ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനകളാണ്.
അഫ്ഗാനിൽ വിദേശികളായ ഭീകരർ പ്രവർത്തിക്കുന്നില്ലെന്നാണ് താലിബാൻ ആണയിടുന്നത്. അതേസമയം, 2021ൽ അഫ്ഗാൻ പിടിച്ചടക്കാനായി താലിബാനെ നിരവധി വിദേശ ഭീകരർ സഹായിച്ചെന്നത് പകൽ പോലെ വ്യക്തമാണ് - റിപ്പോർട്ടിൽ പറയുന്നു.അഫ്ഗാനിസ്ഥാനിലേക്ക് പ്രത്യേക നിരീക്ഷണ സംഘത്തെ അയച്ചശേഷം അവർ സമർപ്പിക്കുന്ന 13–ാമത്തെ റിപ്പോർട്ടാണിത്. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ച ശേഷം സമർപ്പിക്കുന്ന ആദ്യ റിപ്പോർട്ടും. അംഗ രാജ്യങ്ങളുമായി നടത്തുന്ന ചർച്ചകളിലൂടെയാണ് റിപ്പോർട്ടിലെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് നിരീക്ഷണ സംഘത്തിന്റെ അദ്ധ്യക്ഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |