ലണ്ടൻ : മഴവിൽ നിറങ്ങളുടെ വിസ്‌ഫോടനമായിരുന്നു ഇന്നലെ ലണ്ടൻ തെരുവുകളിൽ അരങ്ങേറിയത്. കൊവിഡ് കവർന്നെടുത്ത രണ്ടുവർഷത്തിന് ശേഷം ലണ്ടൻ തെരുവുകളെ വർണാഭമാക്കി 50-ാം പ്രൈഡ് ഘോഷ യാത്ര നടന്നു. പാട്ടും നൃത്തവുമായി 600ലധികം എൽ.ജി.ബി.ടി.ക്യു ഗ്രൂപ്പുകളിലായി ആയിരക്കണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തു. ഭിന്നലിംഗക്കാരുടെ വിളംബരഘോഷയാത്രയാണ് പ്രൈഡ് മാർച്ച്. 1972 ലാണ് ലണ്ടനിൽ ആദ്യ പ്രൈഡ് ഘോഷയാത്ര നടക്കുന്നത്. ഗേ പ്രൈഡ് എന്ന പേരിലാണ് അന്ന് പരിപാടി നടന്നത്. ഭിന്നലിംഗക്കാരുടെ സാന്നിദ്ധ്യം പൊതുസമൂഹത്തെ അറിയിക്കുക അവർക്ക് തുല്യ നീതി ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യം ഉയർത്തി പിടിച്ചായിരുന്നു അന്നത്തെ പ്രൈഡ് യാത്ര. അഞ്ച് വർഷത്തിന് ശേഷമാണ് യു.കെയിൽ സ്വവർഗാനുരാഗം നിയമവിധേയമാകുന്നത്. ക്വീർ വ്യക്തിത്വങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന രാജ്യങ്ങളിലെല്ലാം ജൂൺ പ്രൈഡ് മാസമായി ആചരിക്കാറുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും പ്രൈഡ് ഘോഷയാത്ര പലയിടത്തും നടന്നിരുന്നില്ല. ഇടവേളയ്ക്ക് ശേഷം നടന്ന യാത്രയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിനാളുകളെത്തി. 1972ൽ നടന്ന ആദ്യമാർച്ച് കഴിഞ്ഞ് എച്ച്.ഐ.വി എയ്ഡ്സ് ബാധിതരെ ചേർത്തു നിറുത്തേണ്ടതിനെ കുറിച്ചും അവർക്ക് വേണ്ട ബോധവത്കരണവും പ്രൈഡിൽ ചർച്ചയായി. ആദ്യ കാലത്ത് കാഴ്ച്ചകാരായി പൊലീസുകാർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണുള്ളത്. ലണ്ടൻ മേയർ സാദിഖ് ഖാനും ഘോഷയാത്രയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |