ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിലെ സവേറ്റോയിലും തെക്ക് - കിഴക്കൻ പ്രവിശ്യയായ ക്വാസുലു - നാറ്റലിലും മദ്യശാലകളിൽ നടന്ന വെടിവയ്പുകളിൽ 19 പേർ കൊല്ലപ്പെട്ടു. സവേറ്റോയിൽ ബാറിലേക്ക് ഇരച്ചുകയറിയ അക്രമി സംഘം നടത്തിയ വെടിവയ്പിൽ 15 പേരാണ് മരിച്ചത്. 9 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.
ഒർലാൻഡോ ഇൗസ്റ്റിലെ ബാറിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. റൈഫിളുകളും പിസ്റ്റലുകളുമായി അതിക്രമിച്ച് കയറിയ ആയുധധാരികൾ അവിടെയുണ്ടായിരുന്നവരുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു. ശേഷം ഒരു വെള്ള മിനി ബസിൽ കയറി അക്രമികൾ രക്ഷപ്പെട്ടു. വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല. എത്ര പേർ സംഘത്തിലുണ്ടായിരുന്നെന്നോ ഇവർ ആരാണെന്നോ വ്യക്തമല്ല. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.19നും 35നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം.
അതേ സമയം, ക്വാസുലു - നാറ്റൽ പ്രവിശ്യയിൽ പീറ്റർമാരിറ്റ്സ്ബർഗ് നഗരത്തിലെ ബാറിലുണ്ടായ വെടിവയ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. 8 പേർക്ക് പരിക്കേറ്റു. രണ്ട് പേർ ചേർന്ന് ബാറിലെത്തിയവർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.30ഓടെയായിരുന്നു. 30നും 45നും ഇടയിൽ പ്രായമുള്ളവരാണ് ഇവിടെ മരിച്ചത്. അക്രമികളെ പിടികൂടാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |