ലണ്ടൻ : ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ പുൽമേടുകളിൽ ചുറ്റിനടന്നിരുന്ന ഒരു ഭീമൻ മൃഗമായിരുന്നു സ്റ്റെപ് ബൈസൺ. ഇന്നത്തെ ഇംഗ്ലണ്ടിനെയും അടക്കി ഭരിച്ചിരുന്ന ഇവയ്ക്ക് വംശനാശം സംഭവിച്ചു. എന്നാൽ സ്റ്റൈപ് ബൈസണുകൾക്ക് പുറമേയുള്ള മറ്റ് ബൈസൺ സ്പീഷീസുകൾ ഇന്നും ലോകത്തുണ്ട്. അത്തരത്തിലൊരു ബൈസൺ സ്പീഷീസിനെ വീണ്ടും ഇംഗ്ലണ്ടിലേക്കെത്തിച്ചിരിക്കുകയാണ്. നീണ്ട 10,000 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബൈസൺ സ്പീഷീസ് ഇംഗ്ലണ്ടിലെത്തുന്നത്.
സ്കോട്ട്‌ലൻഡിലെ ഹൈലാൻഡ് വൈൽഡ്‌ലൈഫ് പാർക്കിൽ നിന്ന് ഒന്നും അയർലൻഡിലെ ഫോട്ട വൈൽഡ്‌ലൈഫ് പാർക്കിൽ നിന്ന് രണ്ടും വീതം യൂറോപ്യൻ ഇനത്തിലെ മൂന്ന് പെൺ ബൈസണുകളെ കെന്റിലെ പൈൻ മരക്കാടുകളിലാണ് സ്വതന്ത്രമാക്കിയിരിക്കുന്നത്. ഇവയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ അധികൃതർ പ്രത്യേക ട്രാക്കിംഗ് കോളറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ജർമ്മനിയിൽ നിന്ന് ഓഗസ്റ്റ് പകുതിയോടെ ഒരു ആൺ ബൈസണേയും എത്തിക്കും.
ബൈസണുകൾ മരങ്ങളുടെ പുറംതൊലി ഭക്ഷിക്കുന്നു. ഇതിനിടെ നിലത്ത് വീഴുന്ന പൊടി മറ്റ് ചെടികൾക്കും ജീവി സ്പീഷീസുകൾക്കും ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. ഇതിനിടെ ചില മരങ്ങൾ ഒടിഞ്ഞു വീഴുന്നതോടെ വനപ്രദേശത്തേക്ക് കൂടുതൽ സൂര്യപ്രകാശം എത്തുകയും മറ്റ് സസ്യങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. ഇത്തരത്തിൽ വനമേഖല വ്യാപിക്കുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡിന്റെ ആഗിരണ തോത് വർദ്ധിപ്പിക്കാമെന്ന ഗുണവുമുണ്ട്.
നിലവിൽ 5 ഹെക്ടർ പ്രദേശത്തിനുള്ളിലാണ് മൂന്ന് ബൈസണുകളും കഴിയുന്നത്. കൂടുതൽ ബൈസണുകളെ എത്തിക്കുന്നതോടെ ഇത് 50 ഹെക്ടറായും പിന്നീട് 200 ഹെക്ടറായും ഉയർത്തും. യു.എസിലും ബൈസണുകളെ ധാരാളമായി കണ്ടുവരുന്നുണ്ട്. വടക്കേ അമേരിക്കയിലെ പ്രയറി പുൽമേടുകളിലാണ് അമേരിക്കൻ ബൈസൺ സ്പീഷീസ് കാണപ്പെടുന്നത്. കരുത്തുറ്റ മൃഗങ്ങളായ ബൈസണുകൾക്ക് 1000ത്തോളം കിലോഗ്രാം ഭാരം വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |