ഭീമൻ വളർത്തുപാമ്പ് കഴുത്തു വരിഞ്ഞുമുറുക്കി
പാമ്പിന്റെ തലയിൽ വെടിവച്ചിട്ട് പുറത്തെടുത്തു
എന്നിട്ടും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല
ന്യൂയോർക്ക്: പാമ്പെന്നാൽ ജീവനായിരുന്നു 27കാരൻ ഏലിയറ്റിന്. പെനിസിൽവാനിയയിലെ വീടു മുഴുവൻ പാമ്പുകളാണ്. ഏതുതരം പാമ്പിനെയും സ്നേഹിച്ച് പരിപാലിക്കും. ഒടുവിൽ ചെറിയൊരു കൈപ്പിഴ സംഭവിച്ചപ്പോൾ വീട്ടിൽ വളർത്തിയ 18 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പ് ഏലിയറ്റിന്റെ കഴുത്തിൽ ചുറ്റി വരിഞ്ഞു. പൊലീസെത്തി പെരുമ്പാമ്പിന്റെ തലയിൽ വെടിവച്ച് കൊന്ന ശേഷം ഏലിയറ്റിനെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലുദിവസം മരണത്തോട് മല്ലടിച്ച യുവാവ് വിടവാങ്ങി.
സംഭവസമയം മൂന്നു ഭീമൻ പാമ്പുകളെ ഏലിയറ്റിന്റെ വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു എലിയറ്റ് എന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നു പാമ്പുകളിൽ ആക്രമണ സ്വഭാവം കൂടുതലുള്ള പാമ്പാണ് എലിയറ്റിന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കിയതെന്നാണ് വിവരം.
പത്തു വയസ് മുതൽ ഏലിയറ്റ് പാമ്പുകളെ പോറ്റാൻ തുടങ്ങി. വർഷങ്ങൾ കൊണ്ട് പാമ്പു പിടുത്തത്തിലും അവയെ സംരക്ഷിക്കുന്നതിലും വൈദഗ്ദ്ധ്യം നേടി. ഉടമകൾ പോറ്റാൻ കഴിയാതെ ഉപേക്ഷിക്കുന്ന നിരവധി പാമ്പുകളെ സംരക്ഷിക്കാനുള്ള പദ്ധതി ആറു വർഷം മുമ്പ് ഏലിയറ്റ് നടപ്പാക്കിയിരുന്നു. ആരോരുമില്ലാത്ത പാമ്പുകളെ എടുത്തുകൊണ്ടുവന്ന് അവയുടെ സ്വഭാവത്തിനും ആവാസ രീതികൾക്കും അനുയോജ്യമായ സൗകര്യങ്ങളൊരുക്കി സംരക്ഷിച്ചു.
ഒടുവിൽ പെരുമ്പാമ്പ് വർഗത്തിൽപെട്ട ബോവ കോൺസ്ട്രിക്ടർ എന്ന പാമ്പാണ് ഏലിയറ്റിന്റെ ജീവനെടുത്തത്.
മുത്തശ്ശിയാണ് പാമ്പ് ചുറ്റിവരിഞ്ഞ നിലയിൽ ഏലിയറ്റിനെ കണ്ടത്. ഇവർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കഴുത്തിൽ ഭീമാകാരനായ പാമ്പ് വരിഞ്ഞുമുറുക്കിയ നിലയിൽ ചലനമറ്റുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് വിദഗ്ദ്ധമായി പാമ്പിന്റെ തലയിൽ വെടിവച്ചു കൊന്നശേഷം യുവാവിനെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചു. അപ്പർ മകുംഗീ ടൗൺഷിപ്പിലെ ലെഹൈ വാലി
ആശുപത്രിയിൽ നാലു ദിവസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞെങ്കിലും ഏലിയറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |