കൊളംബോ : ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ യു.എസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷ സമർപ്പിച്ചെന്ന് റിപ്പോർട്ട്. ഗോതബയയുടെ അഭിഭാഷകർ കഴിഞ്ഞ മാസം തന്നെ ഇതിനായുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗോതബയയുടെ ഭാര്യയ്ക്ക് യു.എസ് പൗരത്വമുണ്ട്.
2019ൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഗോതബയ തന്റെ യു.എസ് പൗരത്വം ഉപേക്ഷിച്ചിരുന്നു. ശ്രീലങ്കൻ ആർമിയിൽ നിന്ന് വിരമിച്ച ഗോതബയ 1998ൽ യു.എസിലേക്ക് കുടിയേറിയെങ്കിലും 2005ൽ ശ്രീലങ്കയിൽ തിരിച്ചെത്തി.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്ക വിട്ട് മാലിദ്വീപ് വഴി ജൂലായ് 14ന് സിംഗപ്പൂരിലെത്തിയ ഗോതബയ വിസാ കാലാവധി തീർന്നതോടെ ഓഗസ്റ്റ് 11ന് തായ്‌ലൻഡിലെത്തിയിരുന്നു. ഗോതബയ ആഗസ്റ്റ് 24ന് ശ്രീലങ്കയിലേക്ക് മടങ്ങിയെത്തിയേക്കും.
താത്കാലിക സന്ദർശനത്തിനെത്തിയ ഗോതബയയ്ക്ക് 90 ദിവസം വരെ തായ്‌ലൻഡിൽ തുടരാമെങ്കിലും സുരക്ഷാകാരണങ്ങൾ മുൻനിറുത്തി ബാങ്കോക്കിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ തന്നെ തുടരണമെന്ന് തായ് പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇത് മുൻനിറുത്തിയാണ് ശ്രീലങ്കയിലേക്ക് മടങ്ങുന്നതെന്നാണ് വിവരം. ശ്രീലങ്കയിൽ തിരിച്ചെത്തുന്ന ഗോതബയയ്ക്ക് മുൻ പ്രസിഡന്റുമാർക്ക് നൽകാറുള്ള സുരക്ഷയും സൗകര്യങ്ങളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |