മൊഗാഡീഷു : കിഴക്കേ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവിലെ ഹയാത്ത് ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി മുതൽ ഭീകരരുമായി ആരംഭിച്ച ഏറ്റുമുട്ടൽ 30 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ അവസാനിച്ചെന്നും ഹോട്ടൽ തിരിച്ചുപിടിച്ചെന്നും സൊമാലിയൻ സുരക്ഷാ സേന ഇന്നലെ അറിയിച്ചു. ഹോട്ടലിനുള്ളിൽ കുടുങ്ങിയ 106 പേരെ രക്ഷിച്ചു. 21 പേർ കൊല്ലപ്പെട്ടെന്നും 117 പേർക്ക് പരിക്കേറ്റതായും സൊമാലിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹോട്ടലിന് പുറത്ത് രണ്ട് ബോംബ് സ്ഫോടനങ്ങൾ നടത്തിയ ശേഷമാണ് പ്രാദേശിക ഭീകരസംഘടനയായ അൽ ഷബാബ് അംഗങ്ങൾ ഹോട്ടലിനുള്ളിലേക്ക് ഇരച്ച് കയറി വെടിവയ്പ് നടത്തിയത്. ഹോട്ടലിനുള്ളിൽ തുടർന്ന ഭീകരരെ തുരത്താൻ സൈന്യം തിരിച്ചടി നടത്തിവരികയായിരുന്നു. ഏറ്റുമുട്ടലിൽ ഹോട്ടലിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഹോട്ടലിന്റെ ഉള്ളിൽ തുടർന്ന ഭീകരരെ എല്ലാം വധിച്ചെന്നാണ് വിവരം. ഭീകരാക്രമണത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അപലപിച്ചിരുന്നു. കഴിഞ്ഞ 15 വർഷമായി അൽ - ക്വഇദയുമായി ബന്ധമുള്ള അൽ ഷബാബ് ഭീകരർ സൊമാലിയയിൽ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |