മോസ്കോ : ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ പങ്കെടുപ്പിച്ച് റഷ്യ നടത്തുന്ന ' വൊസ്‌റ്റോക് 2022 " സംയുക്ത സൈനികാഭ്യാസം ഇന്നലെ തുടങ്ങി. സെപ്തംബർ 7 വരെ കിഴക്കൻ റഷ്യയിലെ വിവിധ ട്രെയിംനിംഗ് ഗ്രൗണ്ടുകളിലായാണ് സൈനികാഭ്യാസം നടക്കുന്നത്. സിറിയ, ബെലറൂസ്, മംഗോളിയ, തജിക്കിസ്ഥാൻ തുടങ്ങിയവയാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ.
ഇന്ത്യൻ സൈനികർ ഇന്നലെ രാവിലെ റഷ്യയിലെത്തി. റഷ്യയിൽ വിവിധ രാജ്യങ്ങൾക്കൊപ്പം ബഹുമുഖ അഭ്യാസങ്ങളിൽ തങ്ങളുടെ സൈന്യം പതിവായി പങ്കെടുത്ത് വരുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയുമായി സൈനികാഭ്യാസം നടത്തുന്നതിൽ നേരത്തെ യു.എസ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേ സമയം, ക്വാഡ് സഖ്യത്തിലെ പങ്കാളിയെന്ന നിലയ്ക്ക് ജപ്പാന് സമീപം നടക്കുന്ന നാവികാഭ്യാസത്തിൽ ഇന്ത്യ പങ്കെടുക്കില്ല.
ഇന്നലെ കോംബാക്ട് എയർക്രാഫ്റ്റ്, ആന്റി - എയർക്രാഫ്റ്റ് യൂണിറ്റുകളുടെ പ്രകടനത്തോടെയും ജപ്പാൻ കടലിൽ മൈനുകളെ പ്രതിരോധിക്കാനുള്ള പരിശീലനങ്ങളിലൂടെയും വൊസ്‌റ്റോക് സജീവമായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏകദേശം 50,000ത്തോളം സൈനികരും 5,000ത്തിലേറെ ആയുധ യൂണിറ്റുകളുമാണ് സൈനികാഭ്യാസത്തിൽ അണിനിരക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |