ന്യൂയോർക്ക് : സിനിമയിലും കഥകളിലുമൊക്കെ വാമ്പയറുകളെ പറ്റി നാം കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന, മരിച്ചിട്ടും ' മരിക്കാതെ " ജീവിക്കുന്ന ദുരാത്മാക്കളെയാണ് സാധാരണ വാമ്പയറുകളായി സിനിമയിലൊക്കെ കാണുന്നത്. നമുക്കേവർക്കും സുപരിചിതമായ ബ്രാംസ്റ്റോക്കറുടെ കൗണ്ട് ഡ്രാക്കുള വാമ്പയറുകൾക്ക് ഒരു ഉദാഹരണമാണ്.
വാമ്പയറുകൾ സാങ്കല്പിക കഥാപാത്രങ്ങളാണെങ്കിലും അവ ശരിക്കമുണ്ടായിരുന്നെന്ന വിശ്വാസങ്ങൾ 16, 17 നൂറ്റാണ്ടുകളിൽ യൂറോപ്യൻ നാടുകളിൽ നിലവിലുണ്ടായിരുന്നു. ഇതിന്റെ തെളിവുകൾ ശ്മശാനങ്ങളിൽ നിന്നടക്കം ഗവേഷകർ കണ്ടെത്തിയിരുന്നു. അത്തരത്തിൽ വിചിത്രമായ ഒരു കണ്ടെത്തലിന് സാക്ഷിയായിരിക്കുകയാണ് ഒരു കൂട്ടം പോളിഷ് ഗവേഷകർ.
17ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പോളണ്ടിലെ ഒരു ശ്മശാനത്തിൽ കണ്ടെത്തിയ ഒരു ' പെൺ വാമ്പയറിന"ന്റെ മൃതദേഹാവശിഷ്ടമാണത്. ! നിക്കോളാസ് കോപ്പർനിക്കസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡാരിയസ് പൊളിൻസ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഈ സ്ത്രീയുടെ കഴുത്തിന് കുറുകെ ഒരു അരിവാൾ മണ്ണിൽ തറച്ചിരുന്നു.
1600കളിൽ അരിവാളുകളും അന്ധവിശ്വാസങ്ങളും തമ്മിൽ വലിയൊരു ബന്ധമുണ്ടായിരുന്നു. വാമ്പയർ എന്ന് കരുതുന്ന മരിച്ച ഒരാൾ മരണത്തിൽ നിന്ന് തിരിച്ചുവരാതിരിക്കാനാണത്രെ കഴുത്തിന് കുറുകെ അരിവാൾ ഇങ്ങനെ മണ്ണിൽ തറച്ചിരുന്നതത്രെ. ! മരിച്ചയാൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിച്ചാൽ അരിവാൾ കൊണ്ട് തല ഉടലിൽ നിന്ന് വേർപ്പെട്ട് പോകാനാണ് ഇവർ അരിവാളിനെ കഴുത്തിന് കുറുകെ സ്ഥാപിച്ചിരുന്നത്. മൃതദേഹാവശിഷ്ടത്തിന്റെ കാൽവിരലിൽ ഒരു പൂട്ടും ഇട്ടിരുന്നു.
തലയിൽ ഒരു സിൽക് തൊപ്പിയോടെയാണ് സ്ത്രീയെ സംസ്കരിച്ചത്. 17ാം നൂറ്റാണ്ടിൽ ഇത്തരത്തിലെ തൊപ്പികൾ സ്ത്രീകൾ ധരിച്ചിരുന്നു. മരിച്ചുപോയവർ ശ്മശാനത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മനുഷ്യരുടെ രക്തം ഊറ്റിക്കുടിക്കുന്ന ഭീകരർ ആകുമെന്ന് 11ാം നൂറ്റാണ്ടിൽ കിഴക്കൻ യൂറോപ്പിലും വിശ്വാസം നിലനിന്നിരുന്നു. 17,18 നൂറ്റാണ്ടുകളിലാണ് മൃതദേഹങ്ങൾ സംസ്കരിക്കുമ്പോൾ കഴുത്തിന് കുറുകെ അരിവാൾ വയ്ക്കുന്നത് പോലെയുള്ള വിചിത്ര ആചാരങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.
നിലവിൽ പോളണ്ടിന്റെ തെക്ക് പിയെൻ നഗരത്തിൽ നിന്നാണ് ' വാമ്പയർ മൃതദേഹം" കണ്ടെത്തിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് 130 മൈൽ അകലെയുള്ള ഡ്രോസ്കോ നഗരത്തിലും ഇതുപോലെ അഞ്ച് വാമ്പയർ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളാണ് പിൻകാലത്ത് സിനിമകൾക്കും കൃതികൾക്കും ആധാരമായ വാമ്പയറുകളെ സൃഷ്ടിച്ചതെന്ന് ഈ സംഭവം അടിവരയിട്ട് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |