ന്യൂയോർക്ക്: ആദ്യ ഇന്ത്യ - യു.എ.ഇ - ഫ്രാൻസ് ത്രിരാഷ്ട്ര മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തു. യു.എ.ഇ വിദേശകാര്യ മന്ത്രി അബ്‌ദുള്ള ബിൻ സായിദ് അൽ നഹ്യാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയും പങ്കെടുത്തു. മൂന്ന് രാജ്യങ്ങളിലെയും നയതന്ത്ര ബന്ധം കൂടുതൽ വിശാലമാക്കുന്നത് ചർച്ചയായി. അബ്ദുള്ള അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും യു.എ.ഇയുമായുള്ള ഉഭയകക്ഷി പങ്കാളിത്തം ജയശങ്കർ അവലോകനം ചെയ്തു.
തിങ്കളാഴ്ച ഇന്ത്യ - സിലാക് (കമ്മ്യൂണിറ്റി ഒഫ് ലാറ്റിൻ അമേരിക്കൻ ആൻഡ് ദ കരീബിയൻ സ്റ്റേറ്റ്സ്) കൂടിക്കാഴ്ചയിലും ജയശങ്കർ പങ്കെടുത്തിരുന്നു. സിലാക് വിദേശകാര്യ മന്ത്രിമാരായ സാൻഡിയാഗോ കഫീറോ (അർജന്റീന), മാരിയോ അഡോൾഫോ ബുക്കാറോ ഫ്ലോറെസ് (ഗ്വാട്ടിമാല), ഡോ. ആമെറി ബ്രൗൺ (ട്രിനിഡാഡ് ആൻഡ് ടൊബാഗോ), ലോറ ഗിൽ സവാസ്റ്റാനോ (കൊളംബിയ - മൾട്ടിലാറ്ററൽ അഫയേഴ്സ് വൈസ് മിനിസ്റ്റർ) എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.
അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്താൻ ക്വാഡ്, ബ്രിക്സ് തുടങ്ങിയ കൂട്ടായ്മകളുടേത് ഉൾപ്പെടെ 50 യോഗങ്ങളിൽ ജയശങ്കർ ഈ ആഴ്ച പങ്കെടുക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും അദ്ദേഹം ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |