മോസ്കോ : യുക്രെയിനിലേക്ക് റിസർവ് സൈനികരെ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയ്ക്ക് പുറത്തേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് കുത്തനെ ഉയർന്നതായി റിപ്പോർട്ട്. ഈ ആഴ്ചത്തേക്കുള്ള ടിക്കറ്റുകളെല്ലാം ഏറെക്കുറെ വിറ്റതായി എയർലൈൻ, ട്രാവൽ ഏജന്റ് ഡേറ്റകൾ വ്യക്തമാക്കുന്നു.
മുൻ സോവിയറ്റ് രാജ്യങ്ങളായ അർമേനിയ, ജോർജിയ, അസർബൈജാൻ, കസഖ്‌സ്ഥാൻ എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന ടിക്കറ്റുകളെല്ലാം ഇന്നലെ വിറ്റ് തീർന്നെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വരെയുള്ള റഷ്യയിൽ നിന്ന് ഇസ്താംബുളിലേക്കുള്ള എല്ലാ ഫ്ലൈറ്റുകളും ബുക്കായെന്ന് ടർക്കിഷ് എയർലൈൻസ് അറിയിച്ചു. ബെൽഗ്രേഡിലേക്കുള്ള എയർസെർബിയ വിമാനം ഇനി സെപ്തംബർ 26നേ ഒഴിവുള്ളു.
മാത്രമല്ല, വിമാനങ്ങളും ടിക്കറ്റുകളും തേടിയുള്ള റഷ്യക്കാരുടെ തിരച്ചിലുകൾ പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇരട്ടിയായെന്ന് ഗൂഗിൾ ഡേറ്റ സൂചിപ്പിക്കുന്നു. റഷ്യയ്ക്കും യൂറോപ്യൻ യൂണിയനുമിടെയിലെ വിമാന സർവീസുകൾ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കിയിരുന്നു. പട്ടാള നിയമം പ്രഖ്യാപിക്കുമെന്ന ഭയത്താൽ ആയിരക്കണക്കിന് റഷ്യക്കാർ നേരത്തെ റഷ്യയുടെ അയൽരാജ്യങ്ങളിലേക്ക് അഭയംതേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |