റിയോ ഡി ജനീറോ: ബ്രസീലിൽ തീവ്ര വലതുപക്ഷ നേതാവ് ജെയ്‌ർ ബൊൽസൊനാരോ തന്നെ പ്രസിഡന്റായി തുടരുമോ അതോ ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ തിരിച്ചുവരുമോ എന്ന് ഇന്നറിയാം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ സർവേ ഫലങ്ങളിൽ ലൂലയാണ് മുന്നിൽ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.30 വരെയായിരുന്നു വോട്ടെടുപ്പ്. പുലർച്ചെയോടെ ഫല സൂചനകൾ വന്നുതുടങ്ങും.
11 സ്ഥാനാർത്ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെങ്കിലും ബൊൽസൊനാരോയും ലൂലയും തമ്മിലാണ് ഏറ്റുമുട്ടൽ. സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കിൽ ആദ്യമെത്തുന്ന രണ്ട് സ്ഥാനാർത്ഥികളെ വച്ച് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തും. ഒക്ടോബർ 30നാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.
81 അംഗ ഫെഡറൽ സെനറ്റിന്റെ 27 സീറ്റുകളിലേക്കും 513 അംഗ ചേംബർ ഒഫ് ഡെപ്യൂട്ടീസിലേക്കും 27 ഗവർണർ പദവികളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഇന്നലെ തിരഞ്ഞെടുപ്പ് നടന്നു. ഇതിന്റെ ഫലങ്ങളും ഇന്നറിയാം.
2003 മുതൽ 2010 വരെ പ്രസിഡന്റായിരുന്ന ലൂല ബൊൽസൊനാരോയേക്കാൾ 10 മുതൽ 15 ശതമാനം വരെ വോട്ട് നേടി വിജയിക്കുമെന്ന് പ്രവചനമുണ്ട്. ആദ്യ റൗണ്ടിൽ തന്നെ ലൂലയ്ക്ക് 50 ശതമാനത്തിലേറെ വോട്ട് നേടി സമ്പൂർണ വിജയം ഉറപ്പാക്കാനാകുമെന്നും ചില സർവേകൾ സൂചിപ്പിക്കുന്നു.
2018ൽ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് 580 ദിവസം ജയിൽ കഴിഞ്ഞ ലൂലയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ലൂലയ്ക്ക് അന്ന് ഒമ്പത് വർഷം ശിക്ഷ വിധിച്ച ജഡ്ജിയായ സെർജിയോ മോറോ പിന്നീട് ബൊൽസൊനാരോ മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു.
ലൂലയുടെ അഴിമതിക്കേസിന്റെ വിചാരണയ്ക്ക് മേൽനോട്ടം വഹിച്ച ജഡ്ജി പക്ഷപാതം കാട്ടിയെന്ന് നിരീക്ഷിച്ച സുപ്രീംകോടതി കഴിഞ്ഞ വർഷം ലൂലയ്ക്ക് മേലുണ്ടായിരുന്ന കേസുകൾ അസാധുവാക്കിയിരുന്നു. 2018ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലൂല ശ്രമം നടത്തിയിരുന്നെങ്കിലും കേസുകളുടെ പശ്ചാത്തലത്തിൽ അയോഗ്യനാക്കപ്പെട്ടു. ഇത്തവണ ബൊൽസൊനാരോയെ പരാജയപ്പെടുത്തിയാൽ 76കാരനായ ലൂലയുടെ ശക്തമായ രാഷ്ട്രീയ തിരിച്ചുവരവാകും അത്.
എന്നാൽ, വിജയി താനായിരിക്കുമെന്നാണ് മുൻ ആർമി ക്യാപ്ടൻ കൂടിയായ ബൊൽസൊനാരോ ഉറപ്പിച്ച് പറയുന്നത്. ബൊൽസൊനാരോ പരാജയപ്പെട്ടാൽ അദ്ദേഹത്തിന്റെ അനുകൂലികളുടെ നേതൃത്വത്തിൽ രാജ്യത്ത് വ്യാപക അക്രമ സംഭവങ്ങൾ ഉണ്ടായേക്കാനും ഇടയുണ്ട്. വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നെന്ന് ഉൾപ്പെടെ ആരോപണങ്ങൾ നിരത്തി പരാജയം സമ്മതിക്കാൻ ബൊൽസൊനാരോ തയാറായേക്കില്ലെന്നും വിലയിരുത്തുന്നുണ്ട്.
2019ൽ അധികാരമേറ്റ ബൊൽസൊനാരോ ഇതുവരെ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണം. കൊവിഡിനെ വെറും പനിയെന്ന് ആദ്യം തള്ളിക്കളഞ്ഞ ബൊൽസൊനാരോ പിന്നീട് സ്വീകരിച്ച പല നയങ്ങളും വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ആമസോൺ വനനശീകരണ മാഫിയകൾക്ക് 67കാരനായ ബൊൽസൊനാരോ അനുകൂല നിലപാട് സ്വീകരിക്കുന്നെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |