ടെഹ്‌റാൻ: സൗദി അറേബ്യയെ തങ്ങൾ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളി. യു.എസ് മാദ്ധ്യമമാണ് ആക്രമണം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് സൗദി ഉദ്യോഗസ്ഥർ അമേരിക്കയുമായി പങ്കുവച്ചെന്ന വിവരം ആദ്യം പുറത്തുവിട്ടത്. എന്നാൽ പാശ്ചാത്യ മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
നിലവിൽ രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ രാജ്യങ്ങൾ ആണെന്ന് ഇറാൻ അടുത്തിടെ ആരോപിച്ചിരുന്നു. യു.എസ്, സൗദി അറേബ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് പ്രക്ഷോഭങ്ങൾക്ക് പിന്നിലെന്ന് ഇറാൻ ആരോപിച്ചിരുന്നു.
നിലവിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ശ്രദ്ധതിരിക്കാനുള്ള നീക്കമാണോ സൗദിയെ ആക്രമിക്കുന്നതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്ന സംശയം ഉയർന്നിരുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് സൗദി നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നേരത്തെ ഇറാൻ സേന മുന്നറിയിപ്പ് നൽകിയിരുന്നു.
48 മണിക്കൂറിനുള്ളിൽ ഇറാൻ തങ്ങളെ ആക്രമിച്ചേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടാണ് സൗദി ഉദ്യോഗസ്ഥർ അമേരിക്കയ്ക്ക് കൈമാറിയതെന്ന് പറയപ്പെടുന്നു. സൗദി അറേബ്യയയിലെ ഊർജ്ജ കേന്ദ്രങ്ങളെയാണ് ഇറാൻ ആക്രമണങ്ങളിലൂടെ ലക്ഷ്യമാക്കുകയെന്നാണ് സൗദിയുടെ ഇന്റലിജൻസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേ സമയം, കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും സൗദിയെ ആക്രമിച്ചാൽ ഇറാനെതിരെ പ്രതികരിക്കാൻ മടിക്കില്ലെന്നായിരുന്നു റിപ്പോർട്ടിന് പിന്നാലെ യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രതികരണം. സൗദിയിലെ ഇന്റലിജൻസ് വിഭാഗവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അമേരിക്ക അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |